Advertisement

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും

April 16, 2020
Google News 1 minute Read

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകളായി കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന ആറ് ജില്ലകളില്‍ ചിലതില്‍ നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഹോട്ട് സ്‌പോട്ട് അല്ലാതിരുന്ന കോഴിക്കോട് ജില്ലയില്‍ നിലവില്‍ രോഗികളുടെ എണ്ണം കൂടുതലുണ്ട്. അതിനാല്‍ നിലവില്‍ രോഗികള്‍ കൂടുതലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളാക്കി നിലനിര്‍ത്താനും രോഗികള്‍ കുറവുള്ള ജില്ലകളെ ഒഴിവാക്കാനും കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇത് അംഗീകരിക്കുകയാണെങ്കില്‍ മെയ് മൂന്നുവരെ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ചാകും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുക. ഏപ്രില്‍ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ ഏര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകള്‍ ഒഴിവാക്കുന്നതിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളെ നാലായി തിരിച്ചിരിക്കുന്നത് ഇങ്ങനെ

1. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍

2. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍

3. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍

4. കോട്ടയം, ഇടുക്കി ജില്ലകള്‍

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here