ബ്രസീലിൽ ആരോഗ്യ മന്ത്രിയെ പ്രസിഡന്റ് പുറത്താക്കി

കൊവിഡ് വ്യാപനത്തിനിടെ ബ്രസീലിൽ ആരോഗ്യ മന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജൈർ ബോൽസനാരോ. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മൻഡെറ്റയെ ബോൽസനാരോ പുറത്തിക്കായതെന്നാണ് റിപ്പോർട്ട്.
മൻഡെറ്റ തന്നിഷ്ടക്കാരനാണെന്നും അങ്ങനെയുള്ളവരെ തന്റെ മന്ത്രിസഭയിൽ നിലനിര്‍ത്തില്ലെന്നും ബോൽസാനാരോ പറഞ്ഞിരുന്നു. മൻഡെറ്റയുമായുള്ള അഭിപ്രായ വ്യത്യാസം ഒരുപാട് തവണ പ്രസിഡന്റ് പ്രകടമാക്കി. ഡോക്ടറായ മൻഡെറ്റ കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ അദ്ദേഹത്തെ ഏറെ ജനപിന്തുണ നേടാൻ സഹായിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവർണമാർ മുഖേന ആരോഗ്യ മന്ത്രി നടപ്പിലാക്കിയ കടുത്ത ഐസൊലേഷൻ ചട്ടങ്ങൾ വളരെയധികം അഭിനന്ദനാർഹമായി. മൻഡെറ്റ ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം സൃഷ്ടിക്കുന്നത് ബോൽസാനാരോയ്ക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്നാണ് വിവരം.
കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ ബോൽസാനാരോക്ക് യോജിപ്പുണ്ടായിരുന്നില്ല. കൊവിഡിനെ ചെറിയ പനി എന്നാണ് ബോൽസാനാരോ വിളിച്ചത്. അടച്ചിടൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമുണ്ടാക്കുമെന്നായിരുന്നു ബോൽസാനാരോ ചൂണ്ടിക്കാണിച്ചിരുന്നത്. ആരോഗ്യമന്ത്രിയെ പുറത്താക്കുമെന്ന് ഉറപ്പായപ്പോള്‍ മൻഡെറ്റയുടെ സെക്രട്ടറിയും പ്രശസ്ത സാംക്രമികരോഗ വിദഗ്ധനുമായ വാൻഡേഴ്സൺ ഡി ഒലിവേര കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
Story highlights-brazils,bolsonaro,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here