ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യം ; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് അരവിന്ദ് കേജ്‌രിവാൾ
ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമെന്നും ലോക്ക്ഡൗണില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിസാമുദിന്‍ സമ്മേളനവും, വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവും കാരണം ഡല്‍ഹിക്ക് വലിയ വില കൊടുക്കേണ്ടി വന്നു, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് കേജ്‌രിവാൾ പറഞ്ഞു.
ഡല്‍ഹിയിലെ അസാധാരണ സാഹചര്യം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. അവരില്‍ ഒരാള്‍ സര്‍ക്കാരിന് കീഴിലെ ഭക്ഷണവിതരണ കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകനാണ്. ഇപ്പോള്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരെയും പരിശോധിക്കേണ്ടി വരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് അപകടകരമായ സാഹചര്യമാണെന്നും ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും കേജ്‌രിവാൾ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ 12 ശതമാനം കൊവിഡ് കേസുകളും ഡല്‍ഹിയിലാണ്. പതിനൊന്ന് ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളായി മാറി. കണ്ടൈന്റ്‌മെന്റ് സോണുകള്‍ 77 ആയി ഉയര്‍ന്നു. രോഗവ്യാപനത്തിന് മുഖ്യകാരണം നിസാമുദിന്‍ സമ്മേളനമാണെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി.
സാഹചര്യം ഗുരുതരമാണെങ്കിലും നിയന്ത്രണവിധേയമാണ്. ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവില്ല. അടുത്തയാഴ്ച്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം തീരുമാനമെടുക്കും. ഇ കൊമേഴ്സ് ഡെലിവറി അനുവദിക്കില്ലെന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.
Story highlights-Arvind Kejriwal refuses concession on lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here