സ്പ്രിംക്‌ളർ കരാർ റദ്ദാക്കരുതെന്ന് ആവശ്യം; ഹർജി ഹൈക്കോടതിയിൽ
സ്പ്രിംക്‌ളർ ഇടപാട് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തലശേരി സ്വദേശി സിദ്ധാർത്ഥ് ശശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച അടിയന്തര നടപടിയാണ് കരാർ. ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമമില്ല. കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ പാലിച്ചിട്ടുണ്ടെന്നും
കരാർ റദ്ദാക്കിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.
അതേസമയം സ്പ്രിംക്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സാമൂഹ്യപ്രവർത്തകൻ സി ആർ നീലകണ്ഠനും ഹർജി നൽകിയിരുന്നു. വിദേശത്ത് നിന്നെത്തിയ മകൾ നിരീക്ഷണത്തിലായിരുന്നപ്പോൾ വിവരശേഖരണം നടന്നു. ഇതിൽ ആശങ്കയുണ്ട്. വിവരങ്ങൾ വിദേശ ഏജൻസി ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സ്പ്രിംക്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ ജബ്ബാറുദ്ദീൻ എന്നയാളാണ് ആദ്യം ഹർജി നൽകിയത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലു ഗോപാലകൃഷ്ണൻ എന്നയാളും ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ യുഎസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചായിരുന്നു ഇദ്ദേഹം ഹർജി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകി. സ്പ്രിംക്‌ളറിൽ വിവരങ്ങൾ നൽകുന്നത് തടയണമെന്നും നിലവിൽ ഡാറ്റ നൽകിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആദ്യമായാണ് ഒരാൾ കരാർ നിലനിർത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Story highlights- sprinkler, highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here