കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്താൻ ശ്രമം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്താനാണ് ചിലരുടെ ശ്രമമെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ നീക്കമാണ് നടക്കുന്നത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളിക്കളയണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യം കടന്നുപോകുന്നത് അസാധാരണമായ സംഭവങ്ങളിലൂടെയാണ്. അതിനെ നേരിടാൻ സംസ്ഥാന സർക്കാർ ചില അസാധാരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് ആ നടപടികൾ. വ്യക്തിയുടെ വിവരങ്ങൾ ചോരുമെന്ന തരത്തിൽ പ്രചാരണം നടന്നു. അത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സ്പ്രിംക്ലർ ഇടപാട് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയെ അറിയിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ഇതുവരെ ഒന്നും ഒളിച്ചുവച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story highlights- kodiyeri balakrishnan, sprinklr deal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here