Advertisement

ലോക്ക്ഡൗണ്‍ : പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ സ്വീകരിച്ച് വിട്ടുനല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി

April 23, 2020
Google News 2 minutes Read

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദേശിച്ച പിഴ സ്വീകരിച്ച് വിട്ടുനല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ച തുക സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ക്രമസമാധാനവിഭാഗം സബ്ബ് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് ചുതലപ്പെടുത്തിയിട്ടുള്ളത്.  ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്കും സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് കാര്യേജ് എന്നിവയ്ക്കും 4000 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് പിഴ.സമ്മതപത്രത്തിന് പുറമെ ആര്‍.സി ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പും നല്‍കണം.

ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച വാഹനങ്ങളുടെ പിഴ ഈടാക്കുന്നതിനായി സര്‍ക്കാര്‍ ട്രഷറിയില്‍ പ്രത്യേക അക്കൗണ്ട് തുറന്നു. ട്രാഫിക് ഐജിയുടെ പേരില്‍ വെള്ളയമ്പലം സബ്ട്രഷറിയിലാണ് പ്രത്യേക അക്കൗണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം ഈടാക്കുന്ന പിഴയാണ് ഇവിടെ സമാഹരിക്കുക. സംസ്ഥാന അതിര്‍ത്തികളിലെ പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും ജനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേയ്ക്കും സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. അതിര്‍ത്തി കടക്കുന്ന എല്ലാ വാഹനങ്ങളും മനുഷ്യക്കടത്ത് തടയുന്നതിനായി പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന അതിര്‍ത്തികളിലെ ചെക് പോയിന്റുകളില്‍ പരിശോധന കര്‍ശനമാക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്

 

Story Highlights- lockdown, seized vehicles be fined and released, dgp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here