ആരോഗ്യപ്രവര്‍ത്തകയ്ക്കും ഏഴുവയസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍
ആരോഗ്യപ്രവര്‍ത്തകയ്ക്കും ഏഴുവയസുകാരിക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവജാഗ്രതയില്‍. റാന്‍ഡം പരിശോധനയിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്തിയത്. ഏഴുവയസുകാരിക്ക് നിരീക്ഷണ കാലാവധിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കുളത്തൂപ്പുഴ സ്വദേശിയായ അന്‍പത്തിയൊന്നുകാരന്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്.
കൊല്ലം, പുനലൂര്‍, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ റാന്‍ഡം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ചാത്തന്നൂര്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാര്‍ച്ച് 19ന് ഷാര്‍ജയില്‍ നിന്ന് മാതാവിനൊപ്പം മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശിനിയായ ഏഴുവയസുകാരിക്കും രോഗം പിടിപ്പെട്ടു. നിരീക്ഷണ കാലാവധി കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് കുട്ടി രോഗബാധിതയായത്. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കണ്ണനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലുള്ള അറുപത് പേരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച കുളത്തൂപ്പുഴ സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അമ്പലക്കടവ് സ്വദേശിയായ അറുപതുകാരന് രോഗം പിടിപ്പെട്ടത്. പൊലീസ് സ്റ്റേഷനിലടക്കം ഇയാള്‍ എത്തിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ എസ്‌ഐ അടക്കം അഞ്ച് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സമ്പര്‍ക്കത്തിലുണ്ടായിരുന്ന അന്‍പത്തിയൊന്നുപേര്‍ നിരീക്ഷണത്തിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കി മാറ്റി. ജില്ലാ ആശുപത്രിയുടെ ഒരു ഭാഗവും കൊവിഡ് ആശുപത്രിയാക്കും. ഇന്നലെ സ്ഥിരീകരിച്ച മൂന്നുപേര്‍ അടക്കം ഒന്‍പതുപേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Story Highlights- covid19, Kollam district is on high alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here