അന്താരാഷ്ട്ര തലത്തിൽ വാക്സിനേഷൻ പ്രക്രിയകൾ തടസപ്പെട്ടു; കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഭീഷണിയെന്ന് യുനിസെഫ്

കൊവിഡ് ഭീതിയിൽ അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ വിവിധ രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് വലിയ ഭീഷണിയായി മാറിയിക്കുകയാണെന്ന് യുനിസെഫ്. ലോക്ക് ഡൗൺ മൂലം വാക്സിനേഷൻ പ്രക്രിയകൾ തടസപ്പെട്ടു കിടക്കുന്നത് വിവിധ രോഗങ്ങൾ നേരിടുന്ന വികസ്വര രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് തിരിച്ചടിയാകുമെന്നാണ് യുനിസെഫ് പറയുന്നത്.
പോളിയോ നിർമാർജ്ജനം ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ ഭൂരിഭാഗം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നത് നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. മീസിൽസ് ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിനേഷൻ പ്രവർത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. 25 രാജ്യങ്ങളിൽ മീസിൽസിനെതിരായ പ്രതിരോധ വാക്സിൻ നൽകുന്നതും നിർത്തിവച്ചിരിക്കുകയാണെന്നും യുനിസെഫ് ചൂണ്ടിക്കാട്ടി. വലിയ തോതിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ നിലച്ചതോടെ കോടിക്കണക്കിന് കുട്ടികളുടെ ജീവൻ തുലാസിലായെന്നാണ് യുനിസെഫ് മുന്നറിയിപ്പ് നൽകുന്നത്.
മീസിൽസ് പ്രതിരോധ വാക്സിൻ 95 ശതമാനം കുട്ടികൾക്കെങ്കിലും നൽകാൻ സാധിച്ചില്ലെങ്കിൽ രോഗം മറ്റുള്ള സ്ഥലങ്ങളിലേക്കും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് യുനിസെഫ് പറയുന്നത്. കൊവിഡിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളിൽ മീസിൽസ് പ്രതിരോധത്തിനുള്ള വാക്സിൻ നൽകൽ പൂർണ തോതിൽ നടക്കുന്നില്ലെന്നതും സാഹചര്യങ്ങൾ ഗുരുതരമാക്കുന്നുണ്ട്. എത്യോപിയയിൽ 1.9 കോടി കുട്ടികൾക്കും കോംഗോയിൽ 62 ലക്ഷം, അഫ്ഗാനിസ്താൻ 38 ലക്ഷം, ഛാഡ്, മഡഗാസ്‌കർ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ 27 ലക്ഷം എന്നീ കണക്കുകളിലും കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നില്ല.
Story highlights-International vaccination processes have been disrupted; UNICEF threatens children’s health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here