കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം അതീവ ഗൗരവമുള്ളത്: ചെന്നിത്തല

സ്പ്രിംക്‌ളർ വിവാദത്തിൽ കൂടുതൽ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസർഗോട്ടും ഉള്ള കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പ്രിംക്‌ളർ കരാറിൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾ യാഥാർത്ഥ്യമാകുന്നതിന്റെ സൂചനയാണ് ഈ സംഭവം. അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സ്പ്രിംക്‌ളറിന്റെ വിവര ശേഖരണത്തെപ്പറ്റിയുള്ള ആശങ്ക പ്രതിപക്ഷം ഉന്നയിച്ചപ്പോൾ അത് കുരുട്ടു ബുദ്ധിയാണെന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് ഈ പശ്ചാത്തലത്തിൽ എന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല. സ്പ്രിംക്ലർ കരാറിലും ഡാറ്റയുടെ ചോർച്ച തടയുന്ന കാര്യത്തിൽ ഇതേ ലാഘവ ബുദ്ധിയാണ് സർക്കാർ കാണിച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയും അത് സമ്മതിച്ചു. വിവര ചോർച്ച തടയുന്നതിനുള്ള നിബന്ധനകൾ കൊണ്ടുവരികയും ചെയ്തു.
രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരശേഖരണവും വിശകലനവും ആണ് കമ്പനി ചെയ്യുന്നതെങ്കിൽ എന്തിന് പ്രത്യേക പൊലീസ് സംവിധാനം ഒരുക്കിയതെന്ന ചോദ്യം ഉദിക്കുന്നുണ്ട്. ഈ വിവര ചോർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കതിരെ ശക്തമായ നടപടി എടുക്കണം. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും പുറത്തായിരുന്നു. ഗൂഗിൾ മാപ്പിൽ രോഗികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ലഭ്യമാണ്. രോഗികൾക്ക് ഫോൺ കോളുകൾ വരുന്ന സംഭവത്തിൽ അന്വേഷണം നടന്നതോടെയാണ് വിവരങ്ങൾ ചോർന്ന സംഭവം പുറത്തായത്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു.
Story highlights-covid 19,Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here