ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ചവരുടെ നേതാവിന് കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവ്

കൊവിഡ് 19നെത്തുടർന്ന് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ പിൻ വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ സംഘത്തിന്റെ നേതാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. നോർത്ത് കരോളിനയിലെ പ്രതിഷേധ ഗ്രൂപ്പിന്റെ സംഘാടകരിൽ പെട്ട ആർഡ്രേ വിറ്റ്ലോക്ക് എന്ന യുവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്.
റീഓപ്പൺ എൻസി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്മാരിൽ ഒരാളാണ് വിറ്റ്ലോക്ക്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത് പ്രകാരം വീട്ടിൽ താൻ സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു എന്ന് വിറ്റ്ലോക്ക് പറഞ്ഞു. റീഓപ്പൺ എൻസിയുടെ പരിപാടികളിൽ ഒന്നും പങ്കെടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.
ഇവർ ഐസൊലേഷനിൽ ആയിരുന്നപ്പോൾ സംഘം രണ്ട് റാലികൾ നടത്തിയിരുന്നു. മാസ്കോ മറ്റ് മുൻ കരുതലുകളോ എടുക്കാതെ നൂറിലധികം ആളുകളാണ് റാലികളിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ് ഇവർ. ട്രംപ് അനുകൂലികളാണ് കൂടുതലായും പ്രതിഷേധ റാലികളിൽ പങ്കെടുക്കുന്നത്. കൊവിഡ് 19 അത്ര രൂക്ഷമായ അസുഖമല്ലെന്നും ലോക്ക് ഡൗണിനു പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ ആണെന്നുമാണ് ഇവർ ആരോപിക്കുന്നത്.
അമേരിക്കയിൽ 56634 ആളുകളാണ് അസുഖം ബാധിച്ച് മരണപ്പെട്ടത്. 10 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരുലക്ഷത്തിപതിനാലായിരം പേർ രോഗമുക്തി നേടി.
Story Highlights: An Anti-Lockdown Protest Leader Has Now Tested Positive for COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here