ബ്രിട്ടീഷ് എയർവെയ്‌സ് 12,000 ജീവനക്കാരെ വെട്ടിക്കുറക്കാൻ ഒരുങ്ങുന്നു

കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ തുടങ്ങിയതോടെ വിമാന യാത്രകളെല്ലാം നിർത്തിവച്ചിരിക്കുന്നതിനാൽ വിമാന കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാനായി ബ്രിട്ടീഷ് എയർവെയ്‌സ് 12,000 ജീവനക്കാരെ വെട്ടിക്കുറക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനിയുടെ മാതൃസ്ഥാപനമായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പ് (ഐഎജി)യാണ് ഇത് സൂചിപ്പിച്ചത്. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണിത്.
വ്യോമയാന മേഖല നിശ്ചലമായതോടെ ബ്രിട്ടീഷ് എയർവെയ്‌സിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. 4500 പൈലറ്റുമാരും 16000 കാബിൻ ക്രൂ അംഗങ്ങളുമാണ് കമ്പനിയിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള എമർജൻസി സർവീസ് മാത്രമാണ് കമ്പനി നടത്തുന്നത്. അതിനാൽ 12,000ത്തോളം തൊഴിലാളികളെ കമ്പനിക്ക് ആവശ്യമില്ലാതായേക്കും. 2019 കാലയളവിന് സമാനമായ രീതിയിൽ യാത്രക്കാരെ ലഭിക്കാൻ ഇനി വർഷങ്ങളെടുക്കുമെന്നും ഐഎജി. ലോക്ക് ഡൗണിന്റെ പരിണിത ഫലങ്ങൾ കമ്പനി നേരിടേണ്ടി വരുമെന്ന് മുന്‍പ് ബ്രിട്ടീഷ് എയർവെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവായ അലക്‌സ് ക്രൂസും മുന്നറിയിപ്പ് നൽകിയിരുന്നു. പദ്ധതികൾ ഇപ്പോഴും ആലോചനയിലാണെന്നും എന്നാൽ ബ്രിട്ടീഷ് എയർവെയ്‌സിലെ മിക്ക ജോലിക്കാരേയും ഇത് ബാധിക്കുമെന്നും ഐഎജി ചൊവാഴ്ച പറഞ്ഞു.
Story highlights-British airways,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here