ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ റോഡ് മാർഗം നാട്ടിലെത്തിക്കാമെന്ന് കേന്ദ്രം
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകളെ റോഡ് മാർഗം നാട്ടിലെത്തിക്കാമെന്ന് കേന്ദ്രത്തിൻ്റെ മാർഗരേഖ. കർശന വ്യവസ്ഥകളോടെ ഇവരെ റോഡ് മാർഗം കൊണ്ടുപോകാനുള്ള അനുമതിയാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. തിരികെ പോകേണ്ടവർ രജിസ്റ്റർ ചെയ്യുകയും ആരോഗ്യ പരിശോധനക്ക് വിധേയരാവുകയും വേണം. വിവിധ സംസ്ഥാനങ്ങൾ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്.
അതിഥി തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവർക്കാണ് തിരികെ പോകാൻ സാധിക്കുക. രണ്ട് സംസ്ഥാനങ്ങളിലുള്ള ആളുകളെ പരസ്പരം മടക്കിക്കൊണ്ടു പോകാൻ സംസ്ഥാനങ്ങൾ തമ്മിൽ കരാർ ഉണ്ടാക്കണം. ഇങ്ങനെ കരാർ ഉണ്ടാക്കിയ സംസ്ഥാനങ്ങൾ പരസ്പരം ആളുകളെ കൈമാറുമ്പോൾ മറ്റേതെങ്കിലും സംസ്ഥാനത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ആ സംസ്ഥാനത്തിൻ്റെ അനുവാദവും വാങ്ങണം. കൊണ്ടു വരേണ്ട ആളുകളുടെ രജിസ്ട്രേഷൻ ഉടൻ തയ്യാറാക്കണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി, രോഗമുക്തി ഉറപ്പ് വരുത്തിയ ശേഷമേ ഇവിടെ കൊണ്ടു പോകാവൂ. വാഹനത്തിൽ സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ ആളുകളെ ക്രമീകരിക്കണം. ആളുകളെ കൊണ്ടു വരാൻ ട്രെയിൻ അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു എങ്കിലും റോഡ് മാർഗം മാത്രമേ ഇത് സാധിക്കൂ എന്നാണ് കേന്ദ്ര നിലപാട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് വൈകുന്നേരം ആരംഭിച്ചിട്ടുണ്ട്. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Story Highlights: The Center says that trapped persons from other states can be reached by road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here