സംസ്കരിക്കാൻ ഇടമില്ല; ട്രക്കുകളിൽ അഴുകി തുടങ്ങിയ നിലയിൽ മൃതദേഹങ്ങൾ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനാകാതെ പകച്ചുനിൽക്കുകയാണ് ന്യൂയോർക്ക് നഗരം. മരണസംഖ്യ ഉയരുന്നതിന് അനുസരിച്ച് ന്യൂയോർക്കിൽ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ ആയിക്കൊണ്ടിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയെന്നുള്ള നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ന്യൂയോർക്കിൽ നിന്ന് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്.
ബ്രൂക്‌ലിനിലെ യൂടിക അവന്യൂവിലെ ശ്‍മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളിലാണ് അഴികി തുടങ്ങിയ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രക്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ന്യൂയോർക്ക് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു ആ കാഴ്ച.
ദിവസവും നിരവധി പേരാണ് പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്. മൃതദേഹങ്ങളുടെ ആധിക്യം കാരണം ജോലിക്കാര്‍ വിശ്രമമില്ലാതെ പണിയെടുത്തിട്ടും സംസ്‍കരിച്ചു തീരുന്നില്ല. സൂക്ഷിക്കാനിടമില്ലാത്തതിനാല്‍ ചില ശവസംസ്‍കാര കേന്ദ്രങ്ങൾ എ.സി ട്രക്കുകൾ വാടകയ്ക്കെടുത്താണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഈ മൃതദേഹങ്ങളാണ് അഴുകി തുടങ്ങിയത്.
മുൻഗണനാക്രമം അനുസരിച്ചാണ് സംസ്‍കാരം നടക്കുന്നത്. ശ്മശാനം നടത്തിപ്പുകാർ വിശ്രമമില്ലാതെ ജോലിയെടുക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങൾ സംസ്കരിച്ച് തീർക്കാനാകുന്നില്ല.ന്യൂയോർക്കിൽ മൃതദേഹം സംസ്‍കരിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രമുഖ ആശുപത്രികളിലെല്ലാം ശീതീകരിച്ച ഇത്തരം ട്രക്കുകളുടെ നീണ്ട നിരയാണെന്നാണ് പുറത്തുവരുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here