ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ താത്പര്യമുണ്ട്: ഷൊഐബ് അക്തർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനാവാൻ താത്പര്യമുണ്ടെന്ന് മുൻ പാക് താരം ഷൊഐബ് അക്തർ. കൂടുതൽ വേഗതയും ആക്രമണോത്സുകതയുമുള്ള ബൗളർമാരെ തനിക്ക് വാർത്തെടുക്കാൻ കഴിയുമെന്നാണ് ഷൊഐബ് അവകാശപ്പെട്ടത്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനാവാൻ ആഗ്രഹമുണ്ടെന്നും അക്തർ പറഞ്ഞു. ഒരു സമൂഹമാധ്യമത്തിലെ ലൈവ് ചോദ്യോത്തര സെഷനിലാണ് അക്തർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
Read Also: ധോണി ടീമിൽ കടിച്ചു തൂങ്ങാതെ വിരമിക്കണം: ഷൊഐബ് അക്തർ
“അറിവ് പ്രചരിപ്പിക്കുക എന്നതാണ് എൻ്റെ ജോലി. കരഗതമാക്കിയ അറിവ് ഞാൻ പ്രചരിപ്പിക്കും. ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ ആക്രമണോത്സുകരായ, വേഗതയുള്ള ബൗളർമാരെ വാർത്തെടുക്കാൻ എനിക്ക് കഴിയും.”- അക്തർ പറഞ്ഞു.
പന്തെറിഞ്ഞവരിൽ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചത് രാഹുൽ ദ്രാവിഡ് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. സച്ചിന്‍ തെണ്ടുല്‍ക്കറാണോ രാഹുല്‍ ദ്രാവിഡാണോ ഏറ്റവും കാഠിന്യമേറിയ എതിരാളി എന്നായിരുന്നു ചോദ്യം.
നേരത്തെ, ടീമിൽ കടിച്ചു തൂങ്ങാതെ എം എസ് ധോണി വിരമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിരമിക്കൽ ഇത്രയും കാലം ദീർഘിപ്പിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും 100 ശതമാനം ടീമിനു കൊടുക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ താൻ വിരമിച്ചു എന്നും അക്തർ കൂട്ടിച്ചേർത്തു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അക്തർ മനസ്സു തുറന്നത്.
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയെ ചൊല്ലിയും അക്തർ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനു മറുപടി ആയാണ് അക്തർ രംഗത്തെത്തിയത്. തൻ്റെ ആവശ്യം ഉടൻ പരിഗണിക്കേണ്ടി വരുമെന്നും അക്തർ പറയുന്നു.
രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു അക്തറിൻ്റെ നിർദ്ദേശം. എന്നാൽ, ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ബിസിസിഐ സാമ്പത്തികമായി കരുത്തരാണെന്നുമായിരുന്നു കപിലിൻ്റെ മറുപടി.
Story Highlights: indian coach shoaib aktar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here