നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും എറണാകുളം ജില്ല വിടരുതെന്ന ഉപാധികളോടെയുമാണ് ജാമ്യം. സാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിടുന്നത്.
also read:യെസ് ബാങ്ക് അഴിമതിക്കേസിൽ വധ്വാൻ സഹോദരന്മാർ സിബിഐ കസ്റ്റഡിയിൽ
സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21ന് മരിച്ചെന്നാണു കേസ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാജ്കുമാർ സ്റ്റേഷനിൽ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമായിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനു കാരണമായി വൻ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
Story highlights-nedumkandam custody death si sabu gets bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here