മാസ്‌ക് ഫാക്ടറി സന്ദർശിക്കവേ ട്രംപ് മാസ്‌ക് ധരിച്ചില്ല; വിമർശനവുമായി സമൂഹ മാധ്യമങ്ങൾ
മെഡിക്കൽ മാസ്‌ക് നിർമാണ ഫാക്ടറിയിൽ മാസ്‌ക് ധരിക്കാതെ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ വിമർശനം. സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ട്രംപിന് നേരിടേണ്ടി വരുന്നത്. സുരക്ഷക്കായുള്ള കണ്ണട ധരിച്ചിരുന്നുവെങ്കിലും ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല. അരിസോണയിലെ മാസ്‌ക് നിർമാണ ഫാക്ടറിയാണ് അമേരിക്കൻ പ്രസിഡന്റ് സന്ദർശിച്ചത്.
ട്രംപ് സന്ദർശിച്ച അരിസോണയിലെ ഹണിവെൽ ഇന്റർനാഷണൽ ഫാക്ടറിയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള എൻ 95 മാസ്‌കുകൾ ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയും ഇവർ മാസ്‌കുകൾ നിർമിക്കുന്നു. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫാക്ടറിയിലെ തൊഴിലാളികൾ മാസ്‌ക് ഉപയോഗിച്ചിരുന്നു. എന്നാൽ ട്രംപും മറ്റ് അതിഥികളും മാസ്‌ക്കിന്റെ ഉപയോഗം ഒഴിവാക്കുകയാണുണ്ടായത്. ഇതിൽ പല ആളുകളും അമ്പരപ്പ് പ്രകടമാക്കിയിട്ടുണ്ട്.
ഒരു മാസ്‌ക് നിർമാണ കമ്പനി സന്ദർശിച്ച ട്രംപ് മാസ്‌ക് ഉപയോഗിക്കുന്നതിൽ വിശ്വസിക്കുന്നില്ലേ എന്നും ആളുകൾ ആക്ഷേപിക്കുന്നു. കൊവിഡ് പ്രമുഖരെ ബാധിക്കില്ലെന്നും അതിനാലാണ് ഫാക്ടറി ജീവനക്കാരും മറ്റും മാത്രം മാസ്‌ക് ധരിച്ചതെന്നും മറ്റൊരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു.
എന്നാൽ ഈ വാദങ്ങൾ തള്ളി ട്രംപ് രംഗത്തെത്തി. താൻ അന്ന് മാസ്‌ക് ധരിച്ചിരുന്നു. എന്നാൽ ക്യാമറകൾ മുൻപിൽ ഉണ്ടായിരുന്നപ്പോൾ മാസ്‌ക് ഉപയോഗിച്ചിരുന്നില്ല. ‘ഒരു നിശ്ചിത സമയം മാസ്‌ക്ക് ഞാൻ ഉപയോഗിച്ചു. ഞാൻ അത് ‘ബാക്ക് സ്റ്റേജിൽ’ ആണുപയോഗിച്ചത്. അവർ പറഞ്ഞു മാസ്‌ക്ക് ആവശ്യമില്ലെന്ന്, അതുകൊണ്ട് എനിക്കത് ആവശ്യം വന്നില്ല. കൂടാതെ നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും, സംഘത്തിൽ ആരും മാസ്‌ക് ധരിച്ചിട്ടില്ലെന്ന്’ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
Story highlights-donald trump not wear mask visit factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here