ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു
ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. ഏറെ നാളുകളായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന ബെറ്റി മിയാമിയിലെ സ്വവസതിയിൽ വച്ചാണ് മരണപ്പെട്ടത്.
1970 കളിൽ ബെറ്റിയുടെ ഗാനങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഫങ്ക്, ആർ ആന്റ് ബി ശൈലിയിൽ ഒരുക്കിയ ക്ലീൻ അപ്പ് വുമണാണ് ബെറ്റി എന്ന സംഗീത പ്രതിഭയെ പ്രശസ്തയാക്കിയത്. വെറും 17 വയസ് മാത്രമുള്ളപ്പോൾ റെക്കോർഡ് ചെയ്ത ഈ ഗാനം ബിൽബോർഡ് ആർ ആന്റ് ബി വിഭാഗത്തിലെ ടോപ്പ് 10 ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട്. ഈ പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇതിലെ ഈണങ്ങൾക്ക് സമാനമായ നിരവധി ഗാനങ്ങൾ ഇന്നും പോപ് സംഗീത ലോകത്ത് അലയടിക്കുന്നുണ്ട്.
1953 ൽ മിയാമിയിലായിരുന്നു ബെറ്റി റൈറ്റിന്റെ ജനനം. ബെസ്സി റെജീന നോറിസ് എന്നായിരുന്നു ആദ്യ നാമം. 1968 ലാണ് ബെറ്റിയുടെ ആദ്യ ആൽബം പുറത്തുവരുന്നത്. ടോപ്പ് 40 ഹിറ്റിൽ ഗാനം ഇടംപിടിച്ചു. പിന്നീടാണ് ക്ലീൻ അപ്പ് വുമൺ വരുന്നത്. അതിന് ശേഷം ബെറ്റിയെ ശ്രദ്ധേയയാക്കിയത് 1973ൽ പുറത്തിറങ്ങിയ ഗാനമാണ്. ‘വിസിൽ രജിസ്റ്റർ’ എന്നറിയപ്പെടുന്ന ബെറ്റിയ്ക്ക് മാത്രം സ്വന്തമായ ആലാപന ശൈലി താരം ആദ്യമായി പുറത്തെടുക്കുന്നത് ഈ ഗാനത്തിലൂടെയാണ്. ഇതിന് പിന്നാലെ മറായ കേരി അടക്കമുള്ള സംഗീത പ്രതിഭകൾ ഈ ആലാപന ശൈലി ഏറ്റുപിടിച്ചു.
1975 ൽ കെസി, സൺഷൈൻ ബാൻഡ് എന്നിവർക്കൊപ്പം ചേർന്ന് ബെറ്റി രചിച്ച്, പാടിയ ‘വെയർ ഇസ് ദ ലവ്’ എന്ന ഗാനത്തിനാണ് ബെറ്റി റൈറ്റിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. 1987 ന് ശേഷം നിർമാതായും വളരുന്ന കലാകാരന്മാർക്ക് പരിശീലനം നൽകിയുമാണ് ബെറ്റി തന്റെ സംഗീത ജീവിതം ചെലവഴിച്ചത്.
Story Highlights- Grammy winner Betty Wright dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here