ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി. 181 യാത്രക്കാരുമായി ദോഹയിൽ നിന്ന്എത്തിയ വിമാനം പുലർച്ചെ 12.50നാണ് ലാൻഡ് ചെയ്തത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണ് പുലർച്ചെ 12.50 ന് എത്തിയത്. 23 കുട്ടികളും 14 ഗർഭിണികളും 60 വയസ്സിന് മുകളിൽ പ്രായമുള്ള 25 പേരും അടങ്ങുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രവാസികളെ പരിശോധിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. സ്‌ക്രീനിംഗ്, എമിഗ്രേഷൻ, കസ്റ്റംസ് പരിശോധന, ബാഗേജ് നീക്കം എന്നിവയൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുള്ളവരാണ് തിരുവനന്തപുരത്ത് എത്തിയത്. ഏറ്റവും കൂടുതൽ പേർ കൊല്ലം സ്വദേശികളാണ്.
20 പേരുടെ സംഘമായാണ് തെർമൽ പരിശോധന നടത്തിയത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലകൾ തിരിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. യാത്രക്കാരെ കൊണ്ടുപോകാൻ 14 കെ എസ് ആർ ടി സി ബസുകൾ സജ്ജമായിരുന്നു. അടിയന്തര ചികിത്സയ്ക്കായി എത്തിയ ഒരു കർണാടക സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയും സംഘത്തിൽ ഉണ്ടായിരുന്നു. 18 തമിഴ്‌നാട് സ്വദേശികളും ഉണ്ട്. ഇവരെ നാട്ടിലെത്തിക്കാനായി തമിഴ്‌നാട്ടിൽ നിന്നുള്ള പ്രത്യേക ബസ് വിമാനത്താവളത്തിൽ എത്തിയിരുന്നു. അവസാന നിമിഷത്തെ അപ്രതീക്ഷിത പ്രശങ്ങൾ കാരണം റദ്ദാക്കപ്പെട്ട വിമാനമാണ് രണ്ട് ദിവസത്തിന് ശേഷം സർവീസ് നടത്തിയത്.
Story Highlights- doha to tvm first flight landed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here