മേടപ്പാറയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി

പത്തനംതിട്ട മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. വടശ്ശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്‌പെഷ്യൽ റാപ്പിഡ് ഫോഴ്സും തെരച്ചിൽ തുടരുകയാണ്. പെയിന്റിംഗ് തൊഴിലാളിയായ ജോയിയാണ് രാവിലെ വീടിനടുത്ത് കടുവയെ ആദ്യം കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയിലും കടുവയെ ഈ പ്രദേശത്ത് കണ്ടിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കടുവയെ പിടിക്കാനുള്ള ശ്രമം വിപുലപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനായി ഫോറസ്റ്റുകാർ കൂട് തയാറാക്കിയിരുന്നു. കൂടാതെ എംഎൽഎ ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഹെലിക്യാം പരിശോധനയിലും കടുവയെ മേഖലയിൽ കണ്ടു.
read also:തണ്ണിത്തോട്ടിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്
മേടപ്പാറ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി വിനീഷ് മാത്യുവാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടാപ്പിംഗിനായി എത്തിയപ്പോഴാണ് കടുവയുടെ ആക്രമണത്തിന് ഇയാൾ ഇരയായത്. കാണാതായപ്പോൾ തെരഞ്ഞുപോയ ആളാണ് മാത്യുവിന്റെ മൃതദേഹം കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയത്.
Story highlights-tiger seen in medappara again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here