പത്തനംതിട്ട കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസ്: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു

പത്തനംതിട്ട കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് പുതിയ തീരുമാനം. പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോയിപ്രം എസ്എച്ച്ഒ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 16നാണ് കഞ്ചാവ് ബീഡി വലിച്ചു എന്നാരോപിച്ച് കോയിപ്രം സുരേഷിനെ പൊലിസ് പിടികൂടിയത്. പിന്നീട് വിട്ടയച്ചെങ്കിലും 19ന് വീണ്ടും വിളിപ്പിച്ചു. 22ന് കോന്നി ഇളകൊള്ളൂരില്‍ സുരേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനത്തിന്റെ തെളിവ് കണ്ടെത്തി. ഇതോടെ പൊലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പിന്നാലെ, പത്തനംതിട്ട അഡീഷണല്‍ എസ്പി കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കസ്റ്റഡി മര്‍ദനം എന്ന കണ്ടെത്തിലേക്ക് പൊലീസ് എത്തി. പിന്നാലെയാണ് ഡി ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. അതേസമയം, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം.
മാര്‍ച്ച് 22ന് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല എന്ന കാര്യത്തില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. വരയന്നൂര്‍ സ്വദേശിയായ സുരേഷ് ഏറെ അകലയുള്ള കോന്നിയില്‍ എങ്ങിനെ വന്ന് ആത്മഹത്യ ചെയ്തു എന്ന കാര്യത്തിലും പൊലീസിന് ഉത്തരമുണ്ടായിരുന്നില്ല.
Story Highlights : Koipuram custodial torture case: Investigation handed over to the State Crime Branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here