വയനാട്ടിൽ സാമൂഹ്യവ്യാപനമില്ല : ഡിഎംഒ ട്വന്റിഫോറിനോട്

വയനാട്ടിൽ സാമൂഹ്യവ്യാപനമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക. പക്ഷേ ജില്ലയിൽ കേസുകൾ ഇനിയും ഉയർന്നേക്കും. കോയമ്പേട് ക്ലസ്റ്ററിൽ ഇനിയും രോഗബാധിതരുണ്ടാകും. ജില്ലയിലെ ഭൂരിഭാഗം കേസുകളും സമ്പർക്കം വഴിയുളളതാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ പ്രതിരോധം പൂർണമാകുയെന്നും ഡിഎംഓ ആർ രേണുക ട്വന്റി ഫോറിനോട് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുളള വയനാട്ടിൽ അതീവജാഗ്രത. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുൾപ്പെടെ അഞ്ച് പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ജില്ലയിലെ ഭൂരിഭാഗം കേസുകളും.
കഴിഞ്ഞ ഏഴിന് വിദേശത്ത് നിന്നെത്തിയ സുൽത്താൻബത്തേരി സ്വദേശിനിയായ യുവതിക്കും ഭർത്താവിനും, കോയമ്പേട് പോയി മടങ്ങിയെത്തിയ ചീരാൽ സ്വദേശിയുടെ സഹോദരനും ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനടുത്തെ ഒരു വയസുകാരിക്കും ഇവരുടെ ഭർത്താവിന്റെ സുഹൃത്തിനുമാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. രോഗബാധയുടെ അടിസ്ഥാനത്തിൽ തിരുനെല്ലിയിലെ മൂന്ന് ആദിവാസി കോളനികളിൽ ജില്ലാ ഭരണകൂടം നിയന്ത്രണം ശക്തമാക്കി. സർവ്വാനി,കൊല്ലി,കുണ്ടട കോളനികളിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകൾ പുനർനിശ്ചയിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും നിരവധി ഇടങ്ങളിലാണ് ജോലിയുടെ ഭാഗമായി എത്തിയത്.
Story Highlights- community spread, Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here