നാലാം ഘട്ട ലോക്ക് ഡൗൺ; കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം

നാലാം ഘട്ട ലോക്ക് ഡൗണിൽ കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരു സമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിർദ്ദേശം. എന്നാൽ, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ മാത്രമേ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല എന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി പുരത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നൈറ്റ് കർഫ്യൂ നടപ്പാക്കുന്ന ഇടങ്ങളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് അവശ്യ സേവനങ്ങൾക്കല്ലാതെ ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. പ്രാദേശിക ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവർക്കും അവശ്യ സേവനങ്ങൾക്കോ ആശുപത്രി യാത്രകൾക്കോ അല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല.
ആരോഗ്യപ്രവർത്തകർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരങ്ങൾ ഒരു കാരണവശാലും എവിടെയും തടയരുത്.
Read Also: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി
അതത് സംസ്ഥാനങ്ങൾക്ക് സാഹചര്യങ്ങൾക്കനുസരിച്ച് നിരോധനങ്ങൾ ഏർപ്പെടുത്താൻ അനുവാദമുണ്ട്. ജോലിക്കാരുടെ മൊബൈൽ ഫോണുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണം. പൊതു തൊഴിലിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ നിർദ്ദേശം തുടരും. ഇവിടങ്ങളിൽ തുപ്പിയാൽ പിഴ ചുമത്തും. പൊതുസ്ഥലത്തെ മദ്യപാനം, പാൻ, ഗുഡ്ക, പുകയില തുടങ്ങിയ ചവക്കൽ എന്നിവ നിരോധിച്ചു.
കടകളിൽ ഒരേ സമയം, അഞ്ച് പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം. തൊഴിലുടമകൾ ജോലിക്കാർക്ക് പരമാവധി വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ ഒരുക്കണം. തെർമൽ സ്ക്രീനിങ്ങും ഹാൻഡ് വാഷും സാനിറ്റൈസർ ഉപയോഗവും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം. തൊഴിലിടങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.∙ സാമൂഹിക അകലം പാലിക്കണം.
പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഒരു കാരണവശാലും വെള്ളം ചേർക്കരുത്. നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് അനുമതി നൽകി. മാർഗരേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിർവാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: lockdown 4 instructions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here