‘ഇപ്പോൾ ഔട്ട് നൽകിയാൽ ഞാൻ തിരികെ ഹോട്ടലിൽ എത്തില്ല’; സച്ചിന്റെ ഡബിൾ സെഞ്ചുറിക്ക് മുൻപ് അമ്പയർ ഔട്ട് നൽകാൻ വിസമ്മതിച്ചു എന്ന് ഡെയിൽ സ്റ്റെയിൻ
പുരുഷ ക്രിക്കറ്റിൽ ആദ്യമായി ഏകദിന ഇരട്ടസെഞ്ചുറി നേടിയത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറായിരുന്നു. മറ്റു പല കൂറ്റനടിക്കാർക്ക് മുന്നിലും വഴിമുടക്കി നിന്ന ആ റെക്കോർഡ് 2010ൽ ക്രിക്കറ്റ് ദൈവം തകർക്കാൻ വിധിക്കപ്പെട്ടതായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് ആ റെക്കോർഡ് പിറന്നത്. 2010 ഫെബ്രുവരി 24ന് ഗ്വാളിയോറിൽ നടന്ന, രണ്ടാം മത്സരത്തിൻ്റെ അവസാന ഓവറിലെ മൂന്നാം പന്തിൽ ചാൾ ലാംഗ്‌വെൽറ്റിൻ്റെ പന്തിൽ സിംഗിൾ ഓടി സച്ചിൻ ആ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഇപ്പോൾ, അന്നത്തെ ദക്ഷിണാഫ്രിക്കൻ ടീം അംഗമായിരുന്ന ലോകോത്തര പേസ് ബൗളർ ഡെയിൽ സ്റ്റെയിൻ ആ ഇന്നിംഗ്സുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
190കളിൽ നിൽക്കെ സച്ചിനെ താൻ വിക്കറ്റിനു മുന്നിൽ കുരുക്കിയെന്നും അമ്പയർ ഇയാൾ ഗൗൾഡ് ഔട്ട് നൽകാൻ വിസമ്മതിച്ചു എന്നുമാണ് സ്റ്റെയിൻ്റെ വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണൊപ്പം സ്കൈ സ്പോർട്സിൻ്റെ ക്രിക്കറ്റ് പോഡ്കാസ്റ്റ് എന്ന ഷോയിലായിരുന്നു സ്റ്റെയിൻ്റെ വെളിപ്പെടുത്തൽ.
“അതെങ്ങനെയാണ് ഔട്ട് നൽകാതിരുന്നതെന്ന് ഞാൻ അമ്പയറോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘കൂട്ടുകാരാ, ഒന്ന് ചുറ്റും നോക്ക്. ഞാൻ ഇപ്പോൾ ഔട്ട് വിളിച്ചാൽ എനിക്ക് തിരികെ ഹോട്ടലിൽ എത്താനാവില്ല’.”- സ്റ്റെയിൻ പറഞ്ഞു.
read also:എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്
സച്ചിൻ ഇരട്ടസെഞ്ചുറി നേടിയതിനു ശേഷം വിരേന്ദർ സെവാഗ്, രോഹിത് ശർമ്മ, മാർട്ടിൻ ഗപ്റ്റിൽ, ക്രിസ് ഗെയിൽ, ഫഖർ സമാൻ എന്നിവർ പുരുഷ ക്രിക്കറ്റിൽ ഈ നേട്ടം കുറിച്ചു. മൂന്ന് ഇരട്ട സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയാണ് ഏറ്റവുമധികം തവണ ഈ നേട്ടത്തിലെത്തിയത്. മറ്റുള്ളവരെല്ലാം ഓരോ ഇരട്ട സെഞ്ചുറികൾ മാത്രമേ സ്കോർ ചെയ്തിട്ടുള്ളൂ.
Story highlights-umpire refused to give out before sachin double hundred, dale steyn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here