കേരള സർവകലാശാല പരീക്ഷകളിൽ തീരുമാനമായില്ല

കേരള സർവകലാശാലയുടെ പരീക്ഷകളിൽ തീരുമാനം സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി സർവകലാശാല വൈസ് ചാൻസലർ ചർച്ച നടത്തും. പരീക്ഷയ്ക്കായി കൂടുതൽ സബ്‌സെന്ററുകൾ ക്രമീകരിക്കേണ്ടതിനാൽ പരീക്ഷ തീയതി ജൂണിലേക്ക് നീട്ടിയേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
ഈ മാസം 26 മുതൽ പരീക്ഷകൾ തുടങ്ങാനാണ് കേരള സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പരീക്ഷാ തീയതി മാറ്റേണ്ടിവരുമെന്ന നിഗമനത്തിലാണ് സർവകലാശാല. സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഇതിൽ അന്തിമ തീരുമാനമെടുക്കാനാണ് ധാരണ. ഇതിനായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീലുമായി വൈസ് ചാൻസലർ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരീക്ഷാ തീയതിയിൽ അന്തിമ തീരുമാനമെടുക്കുക.
read also:മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
വിദ്യാർത്ഥികൾക്കെല്ലാം പരീക്ഷ എഴുതാനായി കൂടുതൽ സബ്‌സെന്ററുകൾ തുടങ്ങാൻ സർവകലാശാല തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സബ്‌സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതു ക്രമീകരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് സർവകലാശാലയുടെ നിലപാട്. അതിനാൽ ജൂൺ മാസം ആദ്യവാരത്തിലേക്ക് പരീക്ഷ നീട്ടിവച്ചേക്കും. 21 മുതൽ പരീക്ഷകൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് 26ലേക്ക് മാറ്റുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 26 നു തന്നെ തുടങ്ങാൻ തീരുമാനിച്ചതിനാൽ സർവകലാശാല പരീക്ഷയും നിശ്ചയിച്ചപ്രകാരം നടത്തണമെന്ന വാദവും ശക്തമാണ്.
Story Highlights- No decision over kerala university exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here