മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ബി ഉണ്ണികൃഷ്ണൻ

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്നൻ. അനുമതി വാങ്ങി, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റാണ് തകർത്തതെന്നും സംഭവത്തിൽ മിന്നൽ മുരളി ടീമിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു എന്നും ഉണ്ണികൃഷ്ണൻ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Also: മതവികാരം വ്രണപ്പെടുന്നു എന്ന് ആരോപണം; മിന്നൽ മുരളി സെറ്റ് പൊളിച്ച് ബജ്റംഗദൾ
ബി ഉണ്ണികൃഷ്ണൻ്റെ കുറിപ്പ്:
വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധർ തകർത്തത്. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം.
ചിത്രത്തിൻ്റെ സംവിധായകൻ ബേസിൽ ജോസഫ്, നിർമ്മാതാവ് സോഫിയ പോൾ തുടങ്ങിയവരും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. ചിലർക്ക് ഇത് ട്രോളോ, രാഷ്ട്രീയമോ ആകാമെന്നും തങ്ങളുടെ രണ്ട് വർഷത്തെ സ്വപ്നമാണ് തകർന്നതെന്നും ബേസിൽ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നൽ മുരളിയുടെ നിർമാതാവ് സോഫിയ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും സോഫിയ പോൾ പറഞ്ഞു.
ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ബജ്റംഗ്ദൾ തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
Story Highlights: b unnikrishnan about minnal murali issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here