ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയത് 1,01,779 പേര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ കേരളത്തിലേക്ക് എത്തിയത് 1,01,779 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ചവരില്‍ 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും: 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും
പ്രവാസികളെത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിനു മുമ്പ് 16 പേര്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്ന് വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യുഎഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.
Read More: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരേയും പുറന്തള്ളുന്ന നയമില്ല. അവര്‍ എത്തുമ്പോള്‍ ശരിയായ പരിശോധനയും ക്വാറന്റീനും ആവശ്യമാണ്. അതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.
ഈ രജിസ്‌ട്രേഷന്‍ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ത്തന്നെ രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 1,01,779 people came to Kerala from other states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here