രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ആകെ കേസുകളുടെ എണ്ണം 144950ഉം മരണസംഖ്യ 4,172ഉം ആയി. അതേസമയം 60,706 പേർ അസുഖത്തിൽ നിന്ന് മുക്തി നേടി. മഹാരാഷ്ട്ര അടക്കം ഏഴ് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ കുതിച്ചുയരുകയാണ്. രോഗം ഭേദമാകുന്നവരുടെ അതേ നിരക്കിൽ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയായി. ഉത്തർപ്രദേശിൽ ഇതുവരെ 1663 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2257 വിചാരണത്തടവുകാരെ എട്ടാഴ്ചത്തെ പരോളിൽ വിടാൻ യുപി സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ ഞായറാഴ്ച മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ രോഗബാധിതർ 17,000 കടന്നു. 805 പുതിയ കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 549 കേസുകളും ചെന്നൈയിലാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 310 പുതിയ കേസുകളും 25 മരണവും. ആകെ കൊവിഡ് കേസുകൾ 14468ഉം മരണം 888ഉം ആയി.
ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 635 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 14053ഉം മരണം 276ഉം ആയി. രോഗവ്യാപനത്തെ തുടർന്ന് ഗാസിയാബാദ്- ഡൽഹി അതിർത്തി അടച്ചു. മൂന്ന് ദിവസത്തിനിടെ മലയാളി നഴ്സ് അടക്കം നാല് ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചത് ആശങ്കയായി. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി അംബിക സനിലിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡൽഹിയിൽ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം. രാജസ്ഥാനിൽ കൊവിഡ് ബാധിതർ 7300 ആയി. മധ്യപ്രദേശിൽ 194 പോസിറ്റീവ് കേസുകളും പത്ത് മരണവും കൂടി റിപ്പോർട്ട് ചെയ്തു.
coronavirus, india, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here