കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം; വാവാ സുരേഷ് സാക്ഷിയായേക്കും
കൊല്ലം അഞ്ചലിൽ ഭാര്യയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ പാമ്പുപിടുത്തക്കാരൻ വാവാ സുരേഷ് വിദഗ്ധ സാക്ഷിയായേക്കും. പാമ്പുപിടിത്തത്തിൽ ഉള്ള പരിചയസമ്പത്താണ് കേസിൽ വാവാ സുരേഷിനെ വിദഗ്ധ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചതിന് കാരണം. കേസിൽ സാക്ഷിയാകണമെന്ന് പൊലീസ് സുരേഷിനോട് അഭ്യർത്ഥിച്ചുവെന്നാണ് വിവരം. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും വാവാ സുരേഷിനാട് സംശയം പങ്കുവച്ചിരുന്നു .
ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ സംഭവം വിവരിച്ചപ്പോൾ തന്നെ വാവാ സുരേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. അടൂരിൽ സൂരജിന്റെ വീട് നിൽക്കുന്ന പ്രദേശത്ത് പാമ്പിനെ പിടിക്കാൻ വന്നിരുന്നതിനാൽ അവിടെയുള്ള ഭൂപ്രകൃതി അനുസരിച്ച് അണലി വർഗത്തിൽ പെട്ട പാമ്പുകൾ അവിടെ തമ്പടിക്കാൻ സാധ്യതയില്ലെന്നും സുരേഷ് പറഞ്ഞിരുന്നു. കൂടാതെ വീടിനുള്ളിലെ മുകളിലത്തെ നിലയിൽ പാമ്പെത്തിയതിലും സുരേഷ് സംശയം പ്രകടിപ്പിച്ചിരുന്നു. അണലിയുടെ കടിയേറ്റാൽ സാധാരണയായ പുകച്ചിൽ അനുഭവപ്പെടേണ്ട സ്ഥാനത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഉത്ര അസ്വസ്ഥത പ്രകടിപ്പിച്ചത്. അത് എന്തെങ്കിലും നൽകി മയക്കിക്കിടത്തിയതിനാലാകാമെന്നും വാവ സുരേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടതിനാലാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. കൂടാതെ കടിച്ച പാമ്പിന്റെ പോസ്റ്റുമോർട്ടം വിവരങ്ങളും ഫോട്ടോയും മറ്റും പരിശോധിച്ചാൽ ഇതേ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചതെന്നും വാവാ സുരേഷിന് ഉറപ്പിക്കാൻ കഴിഞ്ഞേക്കും. ഇത്തരത്തിലുള്ള കഴിവുകൾ പരിഗണിച്ചാണ് കേസിൽ ഇദ്ദേഹത്തെ പൊലീസ് സാക്ഷിയാക്കുന്നത്.
Story highlights-vava suresh ,witness,uthra murder case ,kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here