ശ്രമിക് ട്രെയിൻ യാത്രക്കിടെ ഇതുവരെ മരിച്ചത് 80 ഓളം കുടിയേറ്റ തൊഴിലാളികളെന്ന് റെയിൽവേ സുരക്ഷാസേന

കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്തവരിൽ 80 ഓളം പേർ മരിച്ചതായി റെയിൽവേ സുരക്ഷാസേന. മെയ് 9 മുതൽ 29 വരെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഈ മാസം ഒന്ന് മുതൽ 27 വരെയുള്ള തീയതികളിൽ 3,840 ശ്രമിക് ട്രെയിൻ സർവീസിലുടെ അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, യാത്രക്കിടയിലെ ആൾക്കൂട്ട തിരക്കും ഭക്ഷണക്കുറവും ചൂട് കൂടിയ കാലാവസ്ഥയും തൊഴിലാളികളുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമായി റെയിൽവേ സൂചന നൽകിയിരുന്നു. മാത്രമല്ല, മരിച്ചവരിൽ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയിൽ തുടരുന്നവരാണെന്നും കണ്ടെത്തുകയുണ്ടായി. ഇത്തരത്തിൽ മറ്റ് രോഗങ്ങളുള്ളവർ യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും റെയിൽവേ നിർദേശം നൽകിയിരുന്നു.
അതേസമയം, ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ മരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് കണക്കുകൾ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റേൺ റെയിൽവേ സോണിൽ 18 പേരും, നോർത്ത് സെൻട്രൽ സോണിൽ 19 പേരും, ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൽ 13 പേർക്കും യാത്രക്കിടയിൽ ജീവൻ നഷ്ടമായതായി റെയിൽവേ അറിയിച്ചു.
മാത്രമല്ല, ഗുരുതര രോഗമുള്ളവർ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു. സുരക്ഷ മുൻനിർത്തി പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Story highlight: Over 80 migrant workers killed in train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here