കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നു; പതിനെട്ട് പേർക്ക് കൊവിഡ്
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നു. ഇതേ തുടർന്ന് പതിനെട്ട് പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. മുംബൈയിലെ താനെയിൽ ഉലഹന്‍സ്‌നഗര്‍ എന്ന സ്ഥലത്താണ് സംഭവം
മെയ് 25ാം തീയതി മരിച്ച 40കാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. പ്രത്യേക ബാഗിൽ പൊതിഞ്ഞായിരുന്നു മൃതദേഹം കൈമാറിയത്. ഒരു കാരണവശാലും ബാഗ് തുറക്കരുതെന്നും സംസ്കാരം ജാഗ്രതയോടുകൂടി മാത്രമേ നടത്താവൂ എന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ സ്ത്രീയുടെ ബന്ധുക്കൾ ഇത് ലംഘിച്ചു. മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തില്‍ കൊണ്ടുപോയ ബന്ധുക്കള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബാഗ് തുറക്കുകയും മൃതദേഹത്തിൽ സ്പര്‍ശിക്കുകയും ചില ചടങ്ങുകള്‍ നടത്തുകയും ചെയ്തു. സംസ്കാര ചടങ്ങിൽ നൂറോളം പേർ പങ്കെടുക്കുകയും ചെയ്തു.
മൃതദേഹവുമായി ഇടപഴകിയവരെ പിന്നീട് ക്വാറന്റീനിൽ ആക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. ഇതിൽ പതിനെട്ട് പേർക്ക് കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് ഇത്രയും പേര്‍ക്ക് വൈറസ് പകരാന്‍ കാരണമായതെന്നും നിര്‍ദേശം ലംഘിച്ച് മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നവര്‍ക്കെതിരെയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഉലഹന്‍സ്‌നഗര്‍ പൊലീസ് അറിയിച്ചു.
story highlights- coronavirus, mumabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here