നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ്; ഓഫിസിന്റെ മൂന്നാം നില അടച്ചുപൂട്ടി

ഡൽഹിയിലെ നീതി ആയോഗ് ഓഫിസിന്റെ മൂന്നാം നില അടച്ചുപൂട്ടി. നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ ഗവേഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഐസിഎംആർ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനമായിരുന്നു. രണ്ടാഴ്ചകൾക്ക് മുമ്പാണ് മുംബൈയിൽ നിന്ന് ഗവേഷകൻ ഡൽഹിയിലെത്തുന്നത്. ഇതോടെ ആസ്ഥാനം അടയ്ക്കുകയായിരുന്നു. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു. കെട്ടിടം സാനിറ്റൈസും ഫ്യുമിഗേറ്റും ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഐസിഎംആർ പ്രവർത്തനം പഴയ രീതിയിൽ പുനരാരംഭിക്കും. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്ധ്ര സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകളും അടച്ചുപൂട്ടിയിരുന്നു.
അതേസമയം, ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകൾ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 8392 പോസിറ്റീവ് കേസുകളും 230 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 190535 ആയി. 5394 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 93322 പേരാണ് ചികിത്സയിലുള്ളത്. 91818 പേർ രോഗമുക്തി നേടി.
Story Highlights- niti aayog official confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here