ഉപകാരപ്രദമായ കാര്യങ്ങൾ പറയാനില്ലെങ്കിൽ വായടക്കണം; ട്രംപിനോട് ഹൂസ്റ്റൺ പൊലീസ് മേധാവി

ഉപകാരപ്രദമായ കാര്യങ്ങൾ പറയാനില്ലെങ്കിൽ വായടക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഹൂസ്റ്റൺ പൊലീസ് മേധാവി ആർട്ട് അസെവെഡോ. സിഎൻഎൻ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ട്രംപിനെതിരെ ആഞ്ഞടിച്ചത്. തന്റെ ട്വിറ്റർ ഹാൻഡിലിൽ ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“അമേരിക്കൻ പ്രസിഡന്റിനോട് രാജ്യത്തെ പൊലീസ് മേധാവികളെ പ്രതിനിധീകരിച്ച് എനിക്കൊരു കാര്യം പറയാനുണ്ട്: ഉപകാരപ്രദമായ കാര്യങ്ങൾ പറയാനില്ലെങ്കിൽ ദയവു ചെയ്ത് വായടക്കണം”- സിഎൻഎൻ വാർത്താവതാരക ക്രിസ്റ്റ്യൻ അമൻപൗർ പങ്കുവച്ച വീഡിയോയിൽ ആർട്ട് പറയുന്നു.
സ്റ്റേറ്റുകൾ പ്രതിഷേധക്കാരെ അടിച്ചമർത്തിയില്ലെങ്കിൽ സൈന്യത്തെ ഇറക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അമേരിക്കയിൽ വ്യാപകമായി ഉയർന്നിരിക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തി ക്രമസമാധാനം പുനഃസ്ഥാപിക്കണം. മേയർമാരും ഗവർണർമാരും അതിന് മുൻകൈ എടുക്കണം. നഗരങ്ങളിൽ, തെരുവുകളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കണം. ഗവർണർമാർ വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ‘ആയിരമായിരം’ അമേരിക്കൻ സൈന്യത്തെ ഇറക്കി പ്രശ്നം പരിഹരിക്കും. ലോകത്തെ മഹത്തായ രാജ്യമാണ് നമ്മുടേത്. നമ്മൾ അത് ഭദ്രമായി കാത്തുസൂക്ഷിക്കും. താൻ നിങ്ങളെ സംരക്ഷിക്കാനായി പോരാടും. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ താൻ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ നടക്കുകയാണ്. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും പ്രതിഷേധക്കാർ തീയിട്ടു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലും തെരുവുകൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ഡെറിക് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
Story Highlights- Houston police chief against trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here