പാലക്കാട്ട് ആന കൊല്ലപ്പെട്ട സംഭവം: വിദ്വേഷം പരത്താമെന്ന് ആരും കരുതേണ്ട: മുഖ്യമന്ത്രി

പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിണ്ടാപ്രാണിയുടെ മരണം വേദനാജനകമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിന്‍ ദേശീയ തലത്തില്‍ നടക്കുന്നു. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരം വസ്തുതാ വിരുദ്ധമായ കാമ്പയിന് തയാറാകുന്നത്.
കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ഈ വസ്തുതാവിരുദ്ധമായ കാമ്പയിനിലൂടെ ശ്രമിക്കുന്നത്. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേരുന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗങ്ങവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. എന്നാല്‍, ഇതിന്റെ പേരില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേടിയ ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണ്.
മനേക ഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെങ്കില്‍ അവര്‍ക്ക് തിരുത്താം. എന്നാല്‍ തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ അവര്‍ ബോധപൂര്‍വം പറഞ്ഞതാണെന്നുവേണം കരുതാനെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Elephant, Kerala, Elephants in Kerala culture, Maneka Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here