ഇന്ത്യയും ഓസ്‌ട്രേലിയയും ഏഴ് കരാറുകളിൽ ഒപ്പുവച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും നിർണായക സൈനിക ഉടമ്പടിയിൽ ഒപ്പുവച്ചു. ചൈനയുമായുള്ള രാജ്യത്തിന്റെ അതിർത്തി പ്രശ്‌നങ്ങൾ വർധിക്കെയാണ് ഈ നടപടി. സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ളതാണ് കരാർ. ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ഓസാട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മിൽ നടത്തിയ ചർച്ചയിലാണ് കരാർ ധാരണയിലെത്തിയത്. വെർച്വലായിട്ടായിരുന്നു ചർച്ച. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ അധിപനുമായി മോദി ഉഭയകക്ഷി ചർച്ച വെർച്വലായി നടത്തുന്നത്. ആകെ ഏഴ് കരാറിലാണ് രാജ്യങ്ങൾ ഒപ്പുവച്ചത്.
ഇന്ത്യ- ഓസ്ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്ന് മോദി ഈ ചർച്ചയെ വിളിച്ചു. നടന്നത് മികച്ച ചർച്ചയാണ്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉയർത്താനുള്ള എല്ലാ സാധ്യതകളെക്കുറിച്ചും തങ്ങൾ സംസാരിച്ചെന്നും മോദി.
ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സേനകൾക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങൾ ഉപയോഗിക്കാം, യുദ്ധക്കപ്പലുകൾക്കും യുദ്ധ വിമാനങ്ങൾക്കും സേനാ താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാം, കൂടാതെ അറ്റകുറ്റപ്പണികൾ നടത്താനും കരാറിൽ ഉടമ്പടിയുണ്ട്. ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണിത്. വർഷങ്ങൾക്ക് മുൻപ് അമേരിക്കയുമായി ഇത്തരത്തിലൊരു കരാർ ഇന്ത്യ ഉണ്ടാക്കിയിരുന്നു.
Read Also:കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെ ക്യാന്റീനുകളിൽ നിന്ന് വിദേശ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു
കൊറോണ പ്രതിസന്ധിയെ അവസരമായി കാണാനാണ് സർക്കാർ തീരുമാനം. എല്ലാ മേഖലയിലും പരിഷ്‌കരണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനങ്ങൾ അടിത്തട്ടിലും ഉടൻ പ്രകടമാകും. ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ സമൂഹത്തിനെ കൊവിഡിൽ നിന്ന് രക്ഷിക്കുന്നതിന് മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
Story highlights-india australia signed 7 agreements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here