കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെ ക്യാന്റീനുകളിൽ നിന്ന് വിദേശ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു
കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെ ക്യാന്റീനുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉൽപ്പന്നങ്ങൾ നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ പൊലീസ് സേനയുടെ എല്ലാ ക്യാന്റീനുകളിലും ജൂൺ ഒന്ന് മുതൽ തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രമായിരിക്കും വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഇതനുസരിച്ച് മുൻപ് വിൽപ്പനയ്ക്ക് വച്ചിരുന്ന മൈക്രോവേവ് ഓവനുകൾ, പാദരക്ഷകൾ എന്നിവയും നീക്കം ചെയ്തു.
ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ തേടിയതായി അർദ്ധസൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തിൽ കെപികെബി വ്യക്തമാക്കി.
മാത്രമല്ല, വിവിധ കമ്പനികൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളെ മൂന്ന് ക്യാറ്റഗറികളായി തരംതിരിക്കുകയും ചെയ്തു. കാറ്റഗറി 1- ൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങളും. കാറ്റഗറി 2- ൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തതും ഇന്ത്യയിൽ ഉൽപാദിപ്പിച്ചതോ കൂട്ടിച്ചേർത്തതോ ആയ ഉൽപ്പന്നങ്ങളും കാറ്റഗറി 3- ൽ ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളുമാണ് ഉൾപ്പെടുന്നത്.
കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ മാത്രമായിരിക്കും ഇനിമുതൽ വിൽപനയ്ക്കും അനുവദിക്കുക. കാറ്റഗറി 3 പ്രകാരമുള്ള ഉൽപ്പന്നങ്ങൾ ജൂൺ ഒന്ന് മുതൽ വിൽപ്പനയ്ക്ക് അനുവദിക്കില്ല.
സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എൻഎസ്ജി, അസം റൈഫിൾസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളിലെ ഗുണഭോക്താക്കൾ.
story highlight: Foreign products were removed from the canteens of the central paramilitary forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here