‘വൈദികന്റെ മൃതദേഹം കുഴികുത്തി സംസ്‌കരിക്കാൻ അനുവദിക്കില്ല, ദഹിപ്പിക്കണം’: മലമുകളിൽ സ്ത്രീകളുടെ പ്രതിഷേധം
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. മൃതദേഹം കുഴികുത്തി സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നും മൃതദേഹം ദഹിപ്പിക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു. മലമുകളിലാണ് സ്ത്രീകളുടെ പ്രതിഷേധം.
പ്രതിഷേധക്കാർ പറയുന്നതിങ്ങനെ ‘ദഹിപ്പിക്കുന്നതിൽ പ്രശ്‌നമില്ല. കുഴിച്ചിട്ടിട്ട് പോവുന്നത് ശരിയല്ല. ഇനിയും കൊറോണ വന്ന് മരിക്കുന്ന ആളുകളെ ഇത്തരത്തിൽ കുഴിച്ചിടും. സഭയുടെ സെമിത്തേരിക്ക് തൊട്ടുതാഴെ കഴിയുന്ന കുടുംബംഗങ്ങളിൽ കൊച്ചു കുട്ടികളും, ക്യാൻസർ രോഗികളുമൊക്കെയുണ്ട്. അതുകൊണ്ട് തന്നെ വൈദികന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് ഉത്തമം’.
ഇന്നലെയും വൈദികന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. വട്ടിയൂർക്കാവ് മലമുകൾ ഓർത്തഡോക്‌സ് പളളിയിൽ സംസ്‌കാരത്തിന് നാട്ടുകാർ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികൾക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. ഇതിന് പിന്നാലെ സംസ്‌കാരം ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. മതാചാരം ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കാൻ സമ്മതമാണെന്ന് കുടുംബാംഗങ്ങൾ ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിനെ സമ്മതം അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ വൈദികന്റെ സംസ്‌കാരം മതാചാരപ്രകാരം തന്നെ നടത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു സഭ. കൊവിഡ് ബാധിച്ച് മരണപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് പ്രോട്ടോക്കോൾ.
Read Also:കൊവിഡ് കാലത്ത് മൊറട്ടോറിയം അനുവദിച്ചതിലും പലിശയിളവ് നൽകാനല്ലെന്ന് ആർബിഐ
തിങ്കളാഴ്ചയാണ് വൈദികൻ മരണപ്പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയാക്കായി പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടർന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും പുലർച്ചെ മരണപ്പെട്ടതും.
Story Highlights- covid death, priest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here