തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ് ജയകുമാർ അഴിമതി നടത്തി : അന്വേഷണ കമ്മിഷൻ
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ് ജയകുമാർ അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി നടത്തി. ഓഡിറ്റിൽ പിടിക്കപ്പെടാതിരിക്കാൻ രേഖകളും ഫയലുകളും നിശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. സഹോദരനായ വി.എസ്.ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ബോർഡ് സെക്രട്ടറിയായിരുന്നു ജയകുമാർ.
വി.എസ്.ജയകുമാർ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസർ ആയിരുന്നപ്പോഴും സെക്രട്ടറിയായിരുന്നപ്പോഴും നടന്ന അഴിമതിയെക്കുറിച്ചാണ് ബോർഡ് നിയോഗിച്ച കമ്മിഷൻ അന്വേഷിച്ചത്. എട്ട് ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഏഴ് ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞു. 2013-14, 2014-15 വർഷങ്ങളിൽ ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി നടന്നു. പാത്രങ്ങൾ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വാങ്ങിയതായി വ്യാജരേഖകളുണ്ടാക്കി. വ്യാജബില്ലുകളുപയോഗിച്ച് അവിഹത നേട്ടമുണ്ടാക്കുകയും ബോർഡിന് ഭീമമായ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഓഡിറ്റ് നടക്കുമ്പോൾ രേഖകൾ മറച്ചുവച്ചു. അഴിമതിക്ക് ആധാരമായ തെളിവുകൾ അടങ്ങിയ ഫയൽ നശിപ്പിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ കരാറുകാർക്ക് പണം നൽകി. അവിഹിതമായി ദേവസ്വം കമ്മിഷണർ പദവി നേടിയെടുത്തെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി.
അന്വേഷണത്തിൽ സഹകരിക്കാതെ ജയകുമാറിന് അനുകൂല നിലപാടെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് നടപടിയെടുക്കുമെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.
Story Highlights- Travancore Devaswom Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here