ഇന്ത്യ- ചൈന സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച നാളെ നടക്കും

ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച നാളെ നടക്കും. രണ്ട് രാജ്യങ്ങളുടെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും. ലഡാക്കിൽ ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച. നേരത്തെയും ചർച്ചകൾ നടന്നിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. അതിനാലാണ് കുറച്ചുകൂടി മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ചർച്ച നടത്താൻ തീരുമാനമായത്.
ചൈനയുടെയും ഇന്ത്യയുടെയും അതിർത്തി നിലവിൽ കൃത്യമായി നിർവചിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ 3,500 കിലോമീറ്റർ അതിർത്തിയാണ് ഉള്ളത്. നിയന്ത്രണ രേഖ എന്നാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയെ വിളിക്കുന്നത്. ഈ നിയന്ത്രണരേഖ നിർണയിക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ തർക്കത്തിലാണ്. നിയന്ത്രണരേഖ വ്യക്തമാക്കി അതിർത്തി അടയാളപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ നിരവധി പ്രവശ്യം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായി.
Read Also:ചൈനയ്ക്ക് എതിരായ നീക്കം; കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തും
നാളെ രാവിലെ എട്ട് മണിക്കാണ് ചർച്ച. ചുസുൾ- മോൾദോ അതിർത്തി പോയിന്റിൽ വച്ചാണ് ചർച്ച നടക്കുന്നത്. പത്ത് പേരുള്ള സംഘങ്ങളാണ് ഇരുരാജ്യങ്ങളിൽ നിന്നും ചർച്ചയ്ക്കിരിക്കുന്നത്.
അതേസമയം ചൈനയ്ക്ക് എതിരായ നീക്കത്തിന്റെ ഭാഗമായി വെർച്വൽ നയതന്ത്ര ചർച്ചകൾ ഇന്ത്യയും ഓസ്‌ട്രേലിയയും സംഘടിപ്പിച്ചു. ചൈനയുമായി സംഘർഷത്തിലുള്ള മറ്റ് രാജ്യങ്ങളുമായും അടുത്ത ദിവസങ്ങളിൽ ഇന്ത്യ വെർച്വൽ നയതന്ത്ര ചർച്ചകൾ നടത്തും. ഇന്ത്യ-ഓസ്‌ട്രേലിയ ചർച്ചകളെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയില്ലെന്ന് ചൈന പ്രതികരിച്ചു.
Story highlights-india china military officials meeting tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here