Advertisement

പ്രവാസികളെ നാട്ടിലെത്തിക്കാൻ മുന്നണി രാഷ്ട്രീയം മറന്ന് മാതൃകയായി നേതാക്കൾ

June 6, 2020
Google News 2 minutes Read
mathew kuzhalnadan fb post nri iraq come back

ഇറാഖിലെ മലയാളികളെ നാട്ടിലെത്തിക്കാൻ നേതാക്കൾ മുന്നണി രാഷ്ട്രീയം മറന്ന് ഇടപെട്ടതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇദ്ദേഹം ഇതിനായി കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഐഎം നേതാവ് എം സ്വരാജ്, കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരുമായി ബന്ധപ്പെട്ടുവെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മലയാളികളെയും കൂടെ ഇറാഖിൽ നിന്നുള്ള തമിഴ്‌നാട്ടുകാരെയും നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും മാത്യു കുഴൽനാടൻ സമൂഹമാധ്യമത്തില്‍ കുറിച്ചു. എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ് വായിക്കാം,

‘ഇന്നവർ കൂടണയും.. ‘

ഏറെ സന്തോഷത്തോടെയാണ് ഇതെഴുതുന്നത്. അതുപോലെതന്നെ ചില യാഥാർത്ഥ്യങ്ങൾ പറയുന്നതിനും.

ഞാൻ ഇതെഴുതുമ്പോൾ അവർ ഇറാഖിന്റെ മണ്ണിൽ നിന്നും പറന്നുയർന്നിട്ടുണ്ടാകും..

ആഴ്ചകൾ നീണ്ട പരിശ്രമത്തിനാണ് ശുഭ സുന്ദരമായ പര്യവസാനം ഉണ്ടാകുന്നത്.

പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രവാസികൾക്ക് വേണ്ടി ഒരു ദിനം’ എന്ന പരിപാടിയിൽ വച്ചാണ് ഇപ്പോൾ ദുബായിലുള്ള, അഞ്ചൽ, ചണ്ണപ്പേട്ട മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു, ഇറാഖിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയ അവസ്ഥ വിവരിച്ചത്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീർന്നവരും, നഴ്‌സുമാരും അടക്കം നിരവധി മലയാളികൾ ആശ്രയമില്ലാതെ കഴിയുന്നു എന്ന് അറിയാൻ കഴിഞ്ഞു. മറ്റു രാജ്യങ്ങളെ പോലെ പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാനോ, പിന്തുണയ്ക്കാൻ പ്രവാസിസംഘടനകൾ അസോസിയേഷനുകളോ ഒന്നുമില്ല. മാസങ്ങളായി നാട്ടിൽ വരാൻ ഉള്ള പരിശ്രമം ഒരു വഴിക്കും എത്താതെ നിരാശയിൽ കഴിയുകയാണ് അവർ എന്ന് അറിയാൻ കഴിഞ്ഞു.

പിന്നീട്, ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന ഇറാഖി പൗരന്മാരെ കൊണ്ടുപോകാൻ ഇറാഖ് വിമാനം അയക്കുന്നു എന്ന അറിവ് കിട്ടിയപ്പോഴാണ് പരിശ്രമം ആരംഭിക്കുന്നത്. ഇങ്ങോട്ട് വരുന്ന ഫ്‌ളൈറ്റിൽ ഇന്ത്യക്കാരെ കൊണ്ടുവന്ന് മടങ്ങുംവഴി ഇറാഖി പൗരന്മാരെ കൊണ്ടുപോകാൻ കഴിയുമോ എന്ന് അന്വേഷിച്ചപ്പോൾ ഒരുപാട് നൂലാമാലകൾ ആയിരുന്നു.

ഇറാഖിലെ കാര്യങ്ങൾ ഗെയ്ത്ത് ഹംസ എന്ന സുഹൃത്ത് ഏറ്റെടുത്തു. ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ പല മന്ത്രാലയങ്ങളുടെയും അനുമതി ആവശ്യമായി വന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം എല്ലാ പിന്തുണയും അറിയിക്കുകയും, അനുഭാവപൂർവ്വം കാര്യങ്ങൾ ചെയ്തു തരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ, സമയത്തും അസമയത്തും അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴും ഒരു ബുദ്ധിമുട്ടും അദ്ദേഹം കാണിച്ചില്ല.

കാര്യങ്ങൾ ഒരു വഴിക്കായി വന്നപ്പോഴാണ് ഗെയ്ത്ത് പറഞ്ഞത്, മലയാളികൾ മാത്രമായാൽ ഫ്‌ളൈറ്റ് ചാർട്ട് ചെയ്യാനുള്ള എണ്ണം തികയുന്നില്ല. അതുകൊണ്ട് തമിഴ്‌നാട്ടിൽ നിന്നുള്ള 30 പേരെ കൂടി കൊണ്ടുവരാനുള്ള അനുമതി വാങ്ങണമെന്ന്. കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും എന്ന് തോന്നിയെങ്കിലും പരിശ്രമം തുടർന്നു. വീണ്ടും ഡൽഹിയിൽ നിന്നും പുതിയ അനുമതികൾ വേണ്ടിവന്നു.

എന്തിനും ഏതിനും എനിക്ക് എപ്പോഴും വിളിക്കാവുന്ന പ്രിയപ്പെട്ട ശ്രീ ശശി തരൂരിനെ ഇടപെടുത്തി. കാര്യങ്ങൾ ഒരു വഴിക്കായി വന്നപ്പോഴാണ് പുതിയ തടസം. തമിഴ്‌നാട്ടിൽ ഉള്ളവരെ കേരളത്തിൽ ഇറക്കണം എങ്കിൽ കേരളത്തിന്റെ എൻഒസി വേണം. അതിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനം ആണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിളിച്ചത് എം സ്വരാജിനെ ആണ്. പൊതുവേ കാർക്കശ്യ സ്വഭാവം ആണ് സ്വരാജിൽ നമ്മൾ കണ്ടിട്ടുള്ളത് എങ്കിലും, വളരെ ആർദ്രതയോടെ ആണ് അദ്ദേഹം ഈ വിഷയത്തിൽ ഇടപെട്ടത്. ഉടൻ തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷം ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും വേണ്ട അനുമതികൾ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകി. അതിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ഐഎഎസിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും തൊട്ടുപിന്നാലെ അറിയിച്ചു.

Read Also:പരിസ്ഥിതി ദിനത്തിൽ മാതൃകയായി കുളക്കട സേവാഭാരതി സംഘം

കാര്യങ്ങളുടെ പ്രയാസം ഗെയിത്തിനും ബോധ്യപ്പെട്ടു. ഞാൻ തിരിച്ച് ഒരു സഹായം ആവശ്യപ്പെട്ടു. അർഹരായ 30 മലയാളികളെ സൗജന്യമായി കൊണ്ടുവരാൻ തയ്യാറാകണം. അപ്പോൾ തന്നെ ഗെയിത്ത് അംഗീകരിച്ചു. ഗർഭിണികൾക്കും, ആരോഗ്യ പ്രവർത്തകരായ നഴ്‌സുമാർക്കും, തൊഴിൽ നഷ്ടപ്പെട്ട നിർധനരായ പ്രവാസികൾക്കും സൗജന്യ ടിക്കറ്റ് നൽകാൻ തീരുമാനമായി.

പിന്നീട് ആഴ്ചകളോളം നീണ്ട നിരന്തരമായ കമ്മ്യൂണിക്കേഷനു ശേഷമാണ് ഇറാഖിൽ നിന്നും ഫ്‌ളൈറ്റ് എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിയത്. ഇറാഖിൽ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അവർക്കുവേണ്ടി എല്ലാം ചെയ്തത് ഞാനാണ്. അതുകൊണ്ടുതന്നെ അവരുടെ ചില ഫേസ്ബുക്ക് പോസ്റ്റുകളും, ചില ഓൺലൈൻ വാർത്തകളും ഒക്കെ ആ നിലയ്ക്ക് വന്നതുകൊണ്ട് കൂടിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചവരുടെ യാഥാർത്ഥ്യം പറയണം എന്ന് തോന്നിയത്. കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് എത്തിച്ചേരാൻ സഹായിച്ച സുഹൃത്ത് സന്ദീപ് വാര്യറെ വിസ്മരിക്കുന്നില്ല. കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവർക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഉള്ള അഭിമാനവും സന്തോഷവും എനിക്കും.എല്ലാവർക്കും നന്ദി..

Story highlights-mathew kuzhalnadan, fb post, nri, iraq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here