ഹാൾ ടിക്കറ്റിൽ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചത്; ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥി പറയുന്നു

ഹാൾ ടിക്കറ്റിൽ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥി അനന്ദു. ക്ലാസിൽ ഇൻവിജിലേറ്റർ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് വൈദികൻ കൂടിയായ പ്രിൻസിപ്പൾ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു.
ഒരു അധ്യാപകൻ കുറേ നേരം അഞ്ജുവിനെ ശകാരിച്ചു. എന്നിട്ട് അടുത്തു നിന്ന അധ്യാപികയോട് ‘കോപ്പിയാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞ് പ്രിൻസിപ്പാൾ കയറിവന്നു. പിന്നീട് അര മണിക്കൂറോളം അവർ ചേർന്ന് അഞ്ജുവിനെ ശകാരിച്ചു. തുടർന്ന് ബുക്ക്‌ലറ്റും മറ്റും പ്രിൻസിപ്പാൾ വാങ്ങിക്കൊണ്ടു പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി ഹാളിൽ നിന്ന് ഇറങ്ങിപ്പോയെന്നും അനന്ദു പറയുന്നു.
അഞ്ജു നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു എന്ന് മറ്റൊരു വിദ്യാർത്ഥിയും പ്രതികരിച്ചു. മുൻപും ഒപ്പം പരീക്ഷ എഴുതിയിട്ടുണ്ട്. കോപ്പി അടിച്ചതാണെന്ന് തോന്നുന്നില്ല. വൈദികൻ ഒരുപാട് ശകാരിച്ച് പേപ്പർ വാങ്ങിക്കൊണ്ട് പോയതിലുള്ള മനോവിഷമം ആവാമെന്നും വിദ്യാർത്ഥി പറയുന്നു.
Read Also: പാലായിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
ഒന്നാം വർഷത്തിലെ രണ്ട് സെമസ്റ്ററും നല്ല മാർക്കോടെ പാസായ കുട്ടിയാണ് അഞ്ജു എന്ന് പാല സെൻ്റ് ആൻ്റണീസ് കോളജ് അധികൃതർ പറയുന്നു. ആരോപണം ഉണ്ടായാൽ തീർച്ചയായും മനോവിഷമം ഉണ്ടാവും എന്നും അവർ പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ എംജി സർവകലാശാല ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിനോട് വിശദീകരണം തേടുമെന്ന് അറിയിച്ചു. കോളജിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. കോപ്പിയടിച്ചത് ശ്രദ്ധയിൽ പെട്ടാൽ സ്വീകരിക്കേണ്ട നടപടിയൊന്നും കോളജ് സ്വീകരിച്ചിരുന്നില്ല. കോളജിനു മുന്നിൽ ബിജെപി പ്രതിഷേധം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights: anju shaji death update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here