ലോക്ക് ഡൗണിൽ ക്ഷേത്രം തുറക്കണമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അടക്കണമെന്ന് പറയുന്നത്: തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ അടക്കാൻ പറയുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് ദേവസ്വം ബോർഡ് എന്ന് എൻ വാസു വ്യക്തമാക്കി. ഇപ്പോൾ ഭക്തരുടെ ആവശ്യത്തിന് എതിര് പറയുന്നവർക്ക് മറ്റു താത്പര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അതേസമയം ക്ഷേത്രങ്ങൾ ഇപ്പോൾ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദിയും വിശ്വ ഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കരുത്. ക്ഷേത്രം ഇപ്പോൾ തുറക്കുന്നത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ തീരുമാനം. ഭക്തർ ക്ഷേത്രദർശനത്തിൽ നിന്ന് പരമാവധി വിട്ടുനിൽക്കണം. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദുഐക്യവേദി, വിഎച്ച്പി നേതാക്കൾ അറിയിച്ചു.
ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here