ആരാധനാലയങ്ങൾ തുറക്കാൻ പറഞ്ഞത് കേന്ദ്രം; വി മുരളീധരനു മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ

ആരാധനാലയങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെ വിമർശിച്ച കേന്ദ്രമന്ത്രി വി മുരളീധരനു മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കിയിട്ടു വേണം കേരളത്തിനു മേല്‍ കുതിര കയറാൻ. വി മുരളീധരനോട് സഹതാപമാണെന്നും കടകംപള്ളി പറഞ്ഞു.
കേന്ദ്രത്തിൻ്റെ നിർദ്ദേശം കേരളം വെറുതെ നടപ്പാക്കുകയായിരുന്നില്ല. മതനേതാക്കളുമായും സംഘടനകളുമായൊക്കെ ചർച്ച നടത്തിയിരുന്നു. കേന്ദ്രം നിർദ്ദേശിച്ചതിനെക്കാൾ അധികം സുരക്ഷ ഒരുക്കിയിട്ടുണ്ട്. തുറന്നേ തീരൂ എന്ന് നിർബന്ധമില്ല. തുറക്കാത്തവരുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
Read Also: പ്രവാസികളെ നാട്ടിലെത്തിക്കൽ; കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം: വി മുരളീധരൻ
കേന്ദ്ര നിർദ്ദേശം നടപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. അതുകൊണ്ടാണ് പാട്ട കൊട്ടാനും വിളക്ക് തെളിയിക്കാനും പറഞ്ഞപ്പോൾ ചെയ്തത്. ആരാധനാലയങ്ങൾ തുറന്നത് തെറ്റാണെങ്കിൽ അതിന് ഉത്തരവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അവരാണ് യഥാർത്ഥ നിരീശ്വരവാദികൾ. അവർക്ക് അമ്പലങ്ങളോട് യാതൊരു താത്പര്യവുമില്ല. വി മുരളീധരൻ ചെയ്യുന്നത് ഗുരുതര കൃത്യവിലോപമാണ്. മറ്റൊരു സുവർണാവസരമായിരുന്നു മുരളീധരൻ്റെ ലക്ഷ്യമെന്നും കടകംപള്ളി പറഞ്ഞു.
തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നേരത്തെ കെ മുരളീധരൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും മുരളീധരൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
Story Highlights: kadakampally reply v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here