ഐപിഎൽ സാധ്യത പരിശോധിച്ച് ബിസിസിഐ; കലൂരിലും മത്സരങ്ങൾ; മുംബൈ ഇന്ത്യൻസ് പരിശീലനം തുടങ്ങി

ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ആരാധകരെ ഒഴിവാക്കി മത്സരങ്ങൾ നടത്തുന്നത് ചർച്ച ചെയ്യാൻ ബിസിസിഐ യോഗം അടുത്തദിവസം ചേരും. അതേസമയം, മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങൾ പരിശീലനം ആരംഭിച്ചു.
അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് വിലക്കില്ല എന്നാണ് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം. ഐ പി എൽ മത്സരത്തിന്റെ കാര്യത്തിൽ ഈ സാധ്യത പരിശോധിക്കുകയാണ് ബിസിസിഐ. ആരാധകരും ഫ്രാഞ്ചൈസികളും ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണെന്നും, അതിനാൽ അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. മത്സരം കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടത്താനും ബിസിസിഐക്ക് ആലോചനയുണ്ട്. അതേസമയം ഈ വർഷത്തെ ട്വൻറി 20 ലോകകപ്പിന്റെ ഭാവി കൂടി നോക്കിയിട്ടാകും ഐപിഎലിൽ അന്തിമ തീരുമാനമെന്നാണ് സൂചന.
Read Also : സമ്മിയിലൂടെ ഉയർന്ന ഞെട്ടൽ; ഐപിഎല്ലിലെ ശ്വാസം മുട്ടലുകൾ ഇനിയെത്ര?
അതേ സമയം, ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐസിസി ബോർഡ് യോഗം വൈകാതെ ചേർന്ന് തീരുമാനമെടുക്കും. ഒക്ടോബറിൽ തന്നെ ട്വൻറി 20 ലോകകപ്പ് നടക്കുകയാണെങ്കിൽ ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും.
മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
അതിനിടെ മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങൾ മുംബൈയിലെ റിലയൻസ് സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. ആരോഗ്യവകുപ്പിൻറെ സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് പരിശീലനം.
Story Highlights- BCCI plans for IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here