ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച സംഭവം: പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കപ്പൽശാലയിലെ കരാർ തൊഴിലാളികളായ രാജസ്ഥാൻ സ്വദേശി സുമിത് കുമാർ, ബീഹാർ സ്വദേശി യശ്വന്ത് എന്നിവരെ ഇന്ന് വൈകുന്നേരത്തോടേ കൊച്ചിയിലെത്തിക്കും. പ്രതികളെ കൊച്ചി കപ്പൽ ശാലയിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
ഇരുവരേയും രാജസ്ഥാനിലും, ബീഹാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തുകയും, ഹാർഡ് ഡിസ്ക്ക് ,റാം, കേബിളുകൾ എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികളെ കൊച്ചിയിലെത്തിക്കുന്നത്. പ്രതികളെ കൊച്ചി കപ്പൽ ശാലയിലും എത്തിച്ച് തെളിവെടുക്കും. കപ്പലിന്റെ പെയിന്റിംഗ് ഏറ്റെടുത്ത കരാർ കമ്പനിയിലെ തൊഴിലാളികളായിരുന്ന ഇരുവരും വേതനത്തെ ചൊല്ലി കരാറുകാരനുമായുള്ള തർക്കമാണ് മോഷണത്തിന് കാരണമായത്.
സാധാരണ ഗതിയിലുള്ള മോഷണമായാണ് എൻഐഎയുടെ വിലയിരുത്തൽ .2019 സെപ്തംബറിലാണ് ഐഎൻഎസ് വിക്രാന്തിൽ മോഷണം നടന്നത്. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്ന് ഹാർഡ് ഡിസ്ക്, റാം, കേബിളുകൾ തുടങ്ങിയവ മോഷണം പോയി രുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ തൊഴിലാളികൾ ഉൾപ്പെടെ10000 പേരുടെ വിരലടയാളം ശേഖരിക്കുകയും, 5000 ത്തിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Story Highlights: hard disks INS Vikrant kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here