Advertisement

‘കൊടുക്കേണ്ടിയിരുന്നത് യുവ ബിസിനസുകാരനുള്ള പുരസ്‌കാരം’ ; അഖില്‍ പി ധര്‍മ്മജന്റെ ദേശീയ പുരസ്‌കാരത്തിനെതിരെ കല്‍പ്പറ്റ നാരായണന്‍

9 hours ago
Google News 2 minutes Read

അഖില്‍ പി ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാമദിയുടെ യുവപുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി കല്‍പ്പറ്റ നാരായണന്‍. അഖിലിന് കേന്ദ്ര യുവ ബിസിനസ് പുരസ്‌കാരമാണ് കൊടുക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് യുവ എഴുത്തുകാരില്‍ വലിയ പ്രതിഭാശാലികള്‍ ഉണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം മൃദുല്‍, രാഹുല്‍ മണപ്പാട്ട്, ദുര്‍ഗ പ്രസാദ് തുടങ്ങിയ ആളുകള്‍ ലിസ്റ്റില്‍ പോലും ഉണ്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവര്‍ക്കാര്‍ക്കും കൊടുക്കാതെ ഒരു പൈങ്കിളി കൃതിക്ക് ഇങ്ങനെയൊരു അവാര്‍ഡ് കൊടുക്കുമ്പോള്‍ പ്രതിഷേധിക്കണം. അത് യുവ എഴുത്തുകാരോടുള്ള സ്‌നേഹംകൊണ്ടാണ്. മറിച്ചല്ല – കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

Read Also: ‘ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുണ്ട് ‘ ; കായലോട് സദാചാര ആക്രമണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

നേരത്തെ, സുധാകര്‍ മംഗളോദയവും മുട്ടത്ത് വര്‍ക്കിയും ഒക്കെ എഴുതിയിരുന്ന ഒരു ശാഖയുടെ പുനരവതരണം മാത്രമാണ് ഈ കൃതിയെന്നും അദ്ദേഹം പറഞ്ഞു. അവരും 16 – 17 ലക്ഷം ആളുകള്‍ വായിക്കുന്ന മംഗളത്തിലും മനോരമയിലും ആണ് എഴുതിയിരുന്നത്. വായന എന്ന് പറയുന്നതില്‍ ഒരു അത്ഭുതവുമില്ല. അദ്ദേഹത്തിന് ഒരു യുവ ബിസിനസുകാരനുള്ള അവാര്‍ഡാണ് കിട്ടിരുന്നതെങ്കില്‍ എനിക്ക് സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളു – അദ്ദേഹം പറഞ്ഞു.

വായന ശീലമല്ലാത്ത ആളുകള്‍ ഈ പുസ്തകം വായിച്ചു എന്നതിനോടും അദ്ദേഹത്തിന് വിയോജിപ്പാണ്. ഭാവുകത്വമുള്ള വായനക്കാര്‍ക്ക് വേണ്ടി ഭാവുകത്വമുള്ള എഴുത്തുകാര്‍ എഴുതുന്നതാണ് മികച്ച കൃതി എന്ന് ഞാന്‍ കരുതുന്നു. ഈ പുസ്തകത്തില്‍ ഭാവുകത്വത്തിന്റെ ലാഞ്ജന പോലുമില്ല. അസാധാരണമായ ഒരു ഭാഷയില്ല. അപൂര്‍വമായ നിരീക്ഷണങ്ങളില്ല. ഡീറ്റെയ്ല്‍സിന്റെ സാന്നിധ്യമില്ല. അതിലും പ്രധാനമായി ഇതില്‍ അത്ഭുതപ്പെടുത്ത ഒരു അംശവുമില്ല. വായിച്ചു പോകാം. ഒരു എഫര്‍ട്ടുമില്ലാതെ വായിക്കാം. അതില്‍ എനിക്ക് വിശ്വാസവുമില്ല. ഒരു ക്രിയേറ്റീവ് പ്രൊസസാണ് വായന എന്നത്. എഴുത്തുകാരനോളം വായനക്കാരനും ക്രിയേറ്റീവാകുന്ന സന്ദര്‍ഭമാണ് വായന. വായനക്കാര്‍ക്ക് അങ്ങനെയൊരു അവസരം കൊടുക്കുന്ന കൃതിയല്ല ഇത്. നേരത്തെ ജയമോഹനന്, എന്‍എസ് മാധവന് ഒക്കെ കിട്ടിയിട്ടുള്ള അവാര്‍ഡാണിത്. വരുംകാലത്തെ വായനക്കാരെ ഒരുപക്ഷേ വഴിതെറ്റിച്ചേക്കാവുന്ന റിസള്‍ട്ട് എന്നതുകൊണ്ടാണ് ആക്ഷേപം പറയുന്നത് – കല്‍പ്പറ്റ നാരായണന്‍ വ്യക്തമാക്കി.

Story Highlights : Kalpatta Narayanan against Akhil P Dharmajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here