തിരുവനന്തപുരത്തെ മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക നിരീക്ഷണ സംവിധാനം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക നിരീക്ഷണ സംവിധാനമൊരുക്കുമെന്ന് സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ്. ചികിത്സയിലുള്ള കൊവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാർഡിലേയ്ക്ക് മാറ്റും. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യപാനാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കുന്നതിനായാണ് നടപടി.
രോഗികൾ മുഴുവൻ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും. കൊവിഡ് വാർഡുകളിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കായി മാനസികാരോഗ്യ വിദഗ്ധന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി 15 പൊലീസുകാരുടെ സേവനം വിട്ടുനൽകുവാൻ ഡിജിപിയ്ക്ക് കത്തുനൽകും. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് രോഗികളുടെ സുരക്ഷാസംവിധാനം വിപുലപ്പെടുത്താൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ തീരുമാനിച്ചത്.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ച; പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് മാർച്ചുകളിൽ സംഘർഷം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യുവമോർച്ചയും സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഇരുസംഘടനകളുടെയും പ്രകടനങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലും നിരീക്ഷണ വാർഡിലും രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പരിചരണം പൂർണ പരാജയമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
tvm medical cllege special observation for covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here