കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ഭീതി പരത്തി ഡെങ്കിപ്പനി വ്യാപനം

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ഭീതി പരത്തി ഡെങ്കിപ്പനി വ്യാപനം. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി മലയോര മേഖലകളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്കിലും ഈ വര്‍ഷം മലയോരത്തിന് പുറത്തുള്ളവരിലും രോഗബാധ കണ്ടെത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ കണക്ക് ഉയരുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനിടയിലാണ് കാസര്‍ഗോഡ് ഡെങ്കിപ്പനി ആശങ്കയും ഉയരുന്നത്. മഴക്കാലം കൂടി എത്തിയതോടെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ജില്ലയിലാകെ 58 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 1369 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മെയ് ജൂണ്‍ മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗബാധയുണ്ടായത്. വരും മാസങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു.
മലയോര മേഖലയായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കള്ളാര്‍, ബളാല്‍ പഞ്ചായത്തുകളിലും ഇവയ്ക്ക് പുറമെ പൈവളിഗെ, മഞ്ചേശ്വരം തുടങ്ങിയ വടക്കന്‍ മേഖലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ് പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗമെന്ന് ഡിഎംഒ പറഞ്ഞു. പരിസര ശുചീകരണത്തിന് പ്രാമുഖ്യം കൊടുക്കുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യത ഉള്ളതിനാല്‍ തോട്ടങ്ങളിലെ ജലസേചനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരും.
Story Highlights: Dengue outbreak in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here