കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാർ

കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിമരുന്ന്, മൊബൈൽ ഫോൺ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്തിന് പിന്നിൽ മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള വലിയ സംഘമെന്ന് റിപ്പോർട്ട്. തടവുകാരെ സന്ദർശിക്കാനെത്തുന്നവരെ ഉപയോഗിച്ചാണ് പ്രധാനമായും ഈ കടത്ത് നടത്തുന്നതെന്നാണ് വിവരം.
ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് കൃത്യമായ ആസൂത്രണമുണ്ട്. ജയിലിലെ തടവുകാരുമായി നേരിട്ട് ബന്ധമുള്ളവരും, ഇതിനായി കൂലി വാങ്ങി പ്രവർത്തിക്കുന്നവരും സംഘത്തിലുണ്ട്. തടവുകാരെ കാണാൻ വരുന്നവരോട് എറിഞ്ഞുകൊടുക്കേണ്ട വസ്തുക്കളുടെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കും. ജയിലിനുള്ളിൽ നിന്ന് ഫോണിലൂടെ പുറത്തേക്കും വിവരങ്ങൾ കൈമാറാൻ ഇവർക്ക് സാധിക്കുന്നുണ്ട്.
മൊബൈൽ ഫോണുകളും ലഹരി മരുന്നുകളും എറിഞ്ഞുനൽകുന്നവർക്ക് ഓരോ തവണയും 1000 മുതൽ 2000 രൂപ വരെ കൂലി ലഭിക്കുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വാർത്തയെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളാണ് കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഫോൺ എറിഞ്ഞുനൽകുന്നതിനിടെ പിടിയിലായ അക്ഷയ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഈ സംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇത് സംബന്ധിച്ച് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു.ടി. ദിനേശിൽ നിന്നാണ് ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെടുത്തത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്ന സിം കാർഡ് അടങ്ങിയ ഫോണാണ് പിടികൂടിയത്. ഈ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോൺ ആരുടേതാണെന്ന് കൃത്യമായി കണ്ടെത്തിയ ഒരു സംഭവം കൂടിയാണിത്.
Story Highlights : Former prisoners behind drug smuggling to Kannur Central Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here