ഡൽഹിയിലെ ആശുപത്രികളില്‍ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി നിർദേശം

ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കുള്ള കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത വെബ്‌സെറ്റിൽ കൃത്യമായി അപ് ലോഡ് ചെയ്യണമെന്നും കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകി.
റെസിഡന്റ് ഡോക്ടർമാരുടെ മുടങ്ങിയ ശമ്പളം നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉടൻ നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോർപറേഷന് കീഴിലെ രണ്ട് ആശുപത്രികളിൽ ശമ്പളം മുടങ്ങിയിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.
Read Also; മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനക്കുള്ള നിരക്ക് സ്വകാര്യ ലബോറട്ടറികൾ കുറച്ചു
ജൂൺ 9 വരെ ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി 9179 ബെഡുകൾ ഉണ്ടായിരുന്നതായും അതിൽ തന്നെ 4914 എണ്ണം ഉപയോഗത്തിൽ ഉണ്ടായിരുന്നതായും സംസ്ഥാന സർക്കാർ അറിയിച്ചു. 569 വെന്റിലേറ്ററുകളും ലഭ്യമാണ്. അതിൽ തന്നെ 315 എണ്ണം ഉപയോഗത്തിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഡൽഹിയിലെ മുഖ്യമന്ത്രിയെയും ലെഫ്റ്റനന്റ് ഗവർണറെയും അമിത് ഷാ ഞായറാഴ്ച ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് 19 മഹാമാരിയെക്കാൾ ദുരിതം വിതച്ചത് ലോക്ക് ഡൗണെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രശസ്തിക്ക് വേണ്ടി സമർപ്പിക്കുന്ന ഇത്തരം ഹർജികൾ സമയ നഷ്ടം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിക്കുകയും 20,000 രൂപ ഹർജിയ്ക്ക് പിഴയിടുകയും ചെയ്തു. കൊവിഡ് സമയത്ത് നിർണായക ഇടപെടലുകളാണ് ഹൈക്കോടതി നടത്തിക്കൊണ്ടിരിക്കുന്നത്.
delhi highcourt, coronavirus, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here