സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ-ജലവിഭവ മന്ത്രിമാർ തമ്മിൽ തർക്കം; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കം. 31 നദികളിൽ നിന്നും മണലെടുക്കാൻ ജലവിഭവ വകുപ്പ് കൊണ്ടുവന്ന നിർദ്ദേശം മുഖ്യമന്ത്രി വെട്ടി. നദികളുടെ അവകാശം റവന്യൂ വകുപ്പിനാണെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയതോടെയാണ് 81.35 കോടിയുടെ മണൽവാരൽ പദ്ധതി തടഞ്ഞത്. അണക്കെട്ടുകളും തടയണകളും മാത്രമാണ് ജലവിഭവ വകപ്പിന്റേതാണെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
പ്രളയം മുൻകൂട്ടി കണ്ട് നദികളുടേയും കൈവഴികളുടേയും നീരൊഴുക്ക് സുഗമമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തെ 31 നദികൾ, 10 അണക്കെട്ടുകൾ, 6 തടയണകൾ എന്നിവിടങ്ങളിൽ നിന്നും മണൽ വരാൻ ജലവിഭവ വകുപ്പ് പദ്ധതി തയറാക്കാിയത്. ഇതിൽ അണക്കെട്ടുകളിൽ നിന്നും തടയണകളിൽ നിന്നും മണൽവാരാനുള്ള പദ്ധതി സർക്കാർ അംഗീകരിക്കുകയും ടെണ്ടർ നടപടികൾ തുടങ്ങുകയും ചെയ്തു. ഇതോടൊപ്പമാണ് 31 നദികളിൽ നിന്നും മണൽ വാരാൻ ജലവിഭവ വകുപ്പ് പദ്ധതി തയാറാക്കിയത്. നീരൊഴുക്കിന് തടസമായ മരങ്ങൾ, ചില്ലകൾ എന്നിവ നീക്കം ചെയ്യുക, നദിയുടെ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ മണൽ, എക്കൽ എന്നിവ നീക്കം എന്നിവയായിരുന്നു പദ്ധതി. ഇതിനായി 46.65 കോടി രൂപയാണ് ചെലവാകുക. പുഴകളിലേക്ക് വന്നുചേരുന്ന പ്രധാന കൈവഴികൾ, തോടുകൾ എന്നിവയിൽ നിന്നും മണൽ വാരാൻ 34.70 കോടി രൂപയും ചെലവാകും. എന്നാൽ റവന്യൂ വകുപ്പ് ഈ നീക്കത്തെ തടഞ്ഞു.
നദികളുടെയും കൈവഴികളുടേയും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നായിരുന്നു വകുപ്പിന്റെ നിലപാട്. ജലവിഭവ വകുപ്പ് എതിർത്തുവെങ്കിലും റവന്യൂവകുപ്പ് നിലപാട് മാറ്റിയില്ല. തുടർന്ന് ജൂൺ മൂന്നിനു ചേർന്ന മന്ത്രിസഭായോഗത്തിൽ ജലവിഭവ വകുപ്പ് നദികളിലെ മണൽവാരൽ പദ്ധതി അവതരിപ്പിച്ചു. എന്നാൽ റവന്യൂവകുപ്പിന്റെ നിലപാടിനെ തുടർന്ന് മുഖ്യമന്ത്രി ഇതു വെട്ടി. മാത്രമല്ല ജൂൺ ഒന്നിനു തന്നെ സംസ്ഥാനത്ത് കനത്ത മഴ തുടങ്ങുകയും ചെയ്തിരുന്നു. മഴക്കാലത്ത് മണൽ വാരൽ നടത്താനുള്ള ശ്രമത്തോട് വിയോജിച്ചാണ് മുഖ്യമന്ത്രി പദ്ധതി തള്ളിയത്. അണക്കെട്ടുകളിലേയും തടയണകളിലേയും മണൽ വാരൽ പദ്ധതി തുടരും.
Story Highlights- revenue minister, water, river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here